പട്ടാന്പി: അധ്യാപനം ജീവിതവ്രതമാക്കിയ പ്രസിദ്ധ സംസ്കൃതപണ്ഡിതൻ കെ.പി. അച്യുത പിഷാരടി (107) അന്തരിച്ചു. അവിവാഹിതനാണ്. സംസ്കാരം നടത്തി. പള്ളിപ്പുറം കൊടിക്കുന്നത്ത് പിഷാരത്തിൽ 1912 ലാണ് ശുകപുരം പുതുശേരിമന പശുപതി ഓതിക്കൻ നമ്പൂതിരിയുടെയും കൊടിക്കുന്നത്ത് പിഷാരത്ത് നാരായണിക്കുട്ടിപ്പിഷാരസ്യരുടെയും മകനായി അച്യുത പിഷാരടി ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ജ്യേഷ്ഠന്റെ ശിക്ഷണത്തിൽ ഗുരുകുല സമ്പ്രദായത്തിൽ സംസ്കൃതം പഠിച്ചു.
1939 മുതൽ കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ മലയാളം അധ്യാപകനായി. സംസ്കൃതം പഠിക്കാൻ താത്പര്യമുള്ളവരെ പ്രായഭേദമെന്യേ പഠിപ്പിച്ചുപോന്നിരുന്നു. കേരള സർക്കാരിന്റെ സംസ്കൃത പണ്ഡിത പുരസ്കാരം, വിശ്വ സംസ്കൃത പ്രതിഷ്ഠാൻ പണ്ഡിതരത്ന പുരസ്കാരം, രേവതി പട്ടത്താനം, കൊടുങ്ങല്ലൂർ ശ്രീവിദ്യ പ്രതിഷ്ഠാൻ പണ്ഡിതരത്ന പുരസ്കാരം, ഒളപ്പമണ്ണ ദേവീപ്രസാദ ട്രസ്റ്റിന്റെ ഒ.എം.സി സ്മാരക ദേവി പുരസ്കാരം, കടവല്ലൂർ അന്യോന്യ പരിഷത്തിന്റെ വാചസ്പതി പുരസ്കാരം, തൃശൂർ തെക്കേ സ്വാമിയാർ ശങ്കര ജയന്തിയുടെ ആചാര്യരത്ന പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾക്ക് അച്യുത പിഷാരടി അർഹനായിട്ടുണ്ട്.
സംസ്കൃതപണ്ഡിതൻ അച്യുത പിഷാരടി അന്തരിച്ചു
11:40 PM Nov 25, 2019 | Deepika.com