കൊച്ചി: രാജ്യാന്തര ഭീകരസംഘടനയായ ഐഎസ് ബന്ധമുള്ളവർ കനകമലയിൽ ഒത്തുചേർന്ന് ആക്രമണത്തിനു ഗൂഢാലോചന നടത്തിയെന്ന കേസിൽ ആറു പേർ കുറ്റക്കാരാണെന്നു എറണാകുളം എൻഐഎ കോടതി കണ്ടെത്തി.
ഒരാളെ കുറ്റവിമുക്തനാക്കി. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. ഒന്നാം പ്രതി തലശേരി ചൊക്ലി മദീന മഹലിൽ മൻസീദ്(33), രണ്ടാം പ്രതി തൃശൂർ ചേലാട് അന്പലത്ത് വീട്ടിൽ സ്വാലിഹ് മുഹമ്മദ്(29), മൂന്നാം പ്രതി കോയന്പത്തൂർ സ്വദേശി റാഷിദ് അലി(27), നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി നങ്കീലൻകണ്ടി വീട്ടിൽ എൻ.കെ റംഷാദ്(27), അഞ്ചാം പ്രതി മലപ്പൂറം തിരൂർ പൂക്കാട്ടിൽ വീട്ടിൽ സഫ്വാൻ(33), എട്ടാം പ്രതി കാസർഗോഡ് കാഞ്ഞങ്ങാട് കുന്നുമ്മൽ വീട്ടിൽ മെയ്നുദീൻ പാറക്കടവത്ത് (27) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്. ആറാം പ്രതി കോഴിക്കോട് കുറ്റ്യാടി നങ്ങീലാങ്കണ്ടി വീട്ടിൽ എൻ.കെ. ജാസിമിനെ കുറ്റവിമുക്തനാക്കി.
കുറ്റക്കാരായി പ്രഖ്യാപിച്ച ആറു പേർക്കെതിരേയും കോടതി യുഎപിഎ വകുപ്പും ചുമത്തി. 70 പേരെയാണ് സാക്ഷികളായി കേസിൽ വിസ്തരിച്ചത്. ആദ്യ കുറ്റപത്രത്തിൽ ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ സജീർ എന്നയാൾ അഫ്ഗാനിൽ വച്ച് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
കനകമല ഐഎസ് കേസ് ആറു പേർ കുറ്റക്കാർ; ഒരാളെ വെറുതെവിട്ടു
11:28 PM Nov 25, 2019 | Deepika.com