തിരുവനന്തപുരം: മഹാരാഷ്ട്രയിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ബിജെപി പാർലമെന്റിലും ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാണു ലക്ഷ്യമിടുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ലോക്സഭയിൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങൾ അതാണു കാണിക്കുന്നത്. പാർലമെന്റിലും നിയമസഭകളിലും സർക്കാരുകളുടെ തെറ്റായ നടപടികളെ ചോദ്യം ചെയ്യാനും പ്രതിഷേധിക്കാനുമുള്ള പ്രതിപക്ഷത്തിന്റെ അവകാശം ജനാധിപത്യത്തിന്റെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷിതമാണ്.
ഇവിടെ പ്രതിഷേധിച്ച അംഗങ്ങളെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ചു നേരിടുകയാണു ചെയ്തത്. മാത്രമല്ല വനിതാ അംഗങ്ങളായ രമ്യ ഹരിദാസും ജ്യോതിമണിയും പുരുഷ മാർഷലുമാരുടെ കൈയേറ്റത്തിനിരയായി എന്നതു ഞെട്ടിക്കുന്നതാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിൽ പോലും സ്ത്രീകൾക്കു നേരെ അതിക്രമം ഉണ്ടാവുന്നത് അത്യന്തം പ്രതിഷേധാർഹമാണ്. ജനാധിപത്യ ധ്വംസനത്തിനെതിരെ പ്രതിഷേധിച്ച ഹൈബി ഈഡനെയും ടി.എൻ. പ്രതാപനെയും ഒരു ദിവസത്തേക്കു പുറത്താക്കുകയും ചെയ്തു. ഇത്തരം നടപടികൾ കൊണ്ടൊന്നും പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്നു ബിജെപി കരുതണ്ട. ശക്തമായ ജനരോഷം ഇതിനെതിരെ ഉയർന്നു വരുമെന്നും ചെന്നിത്തല പറഞ്ഞു.
ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമം: രമേശ് ചെന്നിത്തല
11:28 PM Nov 25, 2019 | Deepika.com