സുൽത്താൻ ബത്തേരി: ഷെഹല ഷെറിന് പാമ്പു കടിയേറ്റ പഴയ സ്കൂൾ കെട്ടിടം പൊളിക്കാൻ ഇന്നലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇബ്രാഹിം തോണിക്കലിന്റെ സാന്നിധ്യത്തിൽ ചേർന്ന സർവ കക്ഷി യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രി അനുവദിച്ച രണ്ടുകോടി മുടക്കി ഇരുനിലക്കെട്ടിടം പണിയും. 10 ക്ലാസ് മുറികളും, 20 ശുചിമുറികളുമുൾപ്പെടുന്ന കെട്ടിടമാണ് പണിയുക. കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് ചീഫ് എൻജിനിയറുടെ ഓഫീസിലേക്ക് ഇന്നുതന്നെ അയയ്ക്കും. ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമാകും. ഉടനെ പണി ആരംഭിക്കുകയും ചെയ്യും. യുപി വിഭാഗം ക്ലാസുകൾ ഡിസംബർ രണ്ടിന് ആരംഭിക്കും.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകൾ 26ന് ആരംഭിക്കും. പുതിയ കെട്ടിടം നിർമാണം പൂർത്തിയാകുന്നതുവരെ ഓഡിറ്റോറിയത്തിലായിരിക്കും യുപി വിഭാഗം പ്രവർത്തിക്കുക. ഓഡിറ്റോറിയം ടൈൽസ് പാകി വൃത്തിയാക്കുന്ന നടപടികൾ ഇന്നുതന്നെ ആരംഭിക്കും. സ്കൂളിലെ പൂർവ വിദ്യാർഥിയായ ഡോ. ഐസക് മത്തായി നൂറനാൽ അനുവദിച്ച ഏഴുലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയത്തിലെ അറ്റകുറ്റ പണികൾ നടത്തുക.
ഡിസംബർ രണ്ടിനു മുമ്പു പണി പൂർത്തിയാക്കി യുപി വിഭാഗം ക്ലാസുകൾ പ്രവർത്തിക്കാൻ സജ്ജമാക്കും. സ്കൂളിൽ പകരം പ്രിൻസിപ്പലിനെ നിയമിക്കാനും തീരുമാനിച്ചു. യുപി വിഭാഗം പ്രവർത്തനം തുടങ്ങിയാൽ മുഴുവൻ വിദ്യാർഥികൾക്കും എസ്എസ്കെയുടെ നേതൃത്വത്തിൽ കൗണ്സലിംഗ് നടത്തും. ഷഹലയുടെ മരണത്തിൽ പ്രതികരിച്ച കുട്ടികളോട് സ്കൂൾ തുറന്നാൽ പ്രതികാര നടപടികൾ ഉണ്ടാകില്ല.
ഇന്നുമുതൽ നഗരസഭയിലെ ശുചീകരണ തൊഴിലാളികളും വിവിധ സംഘടനകളും ചേർന്ന് ശുചീകരണം നടത്തും. അടച്ചിട്ട ഹാളിൽ മാധ്യമങ്ങളെ മാറ്റി നിർത്തിയായിരുന്നു ചർച്ച. നഗരസഭ ചെയർമാൻ ടി.എൽ. സാബു അധ്യക്ഷത വഹിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണ് ജിഷ ഷാജി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. സഹദേവൻ, വത്സ ജോസ്, സിഐ സുനിൽ തുടങ്ങിയവരും പങ്കെടുത്തു.
ബത്തേരി സ്കൂൾ: പഴയ കെട്ടിടം പൊളിക്കും; രണ്ടുനില പണിയും
01:31 AM Nov 25, 2019 | Deepika.com