രാജകുമാരി (മൂന്നാർ): തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞ് രണ്ടു തൊഴിലാളിസ്ത്രീകൾ മരിച്ചു. സൂര്യനെല്ലിയിൽനിന്നു മുട്ടുകാട്ടിലെ ഏലത്തോട്ടത്തിലേക്ക് തൊഴിലാളികളുമായി വന്ന ജീപ്പാണ് മുട്ടുകാട് യാക്കോബായ പള്ളിക്കു സമീപം വെള്ളരിപ്പിള്ളിൽ എസ്റ്റേറ്റിനു സമീപത്തെ കൊടുംവളവിൽ മറിഞ്ഞത്. പരിക്കേറ്റ മറ്റു തൊഴിലാളികളുമായി തമിഴ്നാട് തേനി മെഡിക്കൽ കോളജിലേക്കു പോയ ആംബുലൻസ് തേനി ടൗണിൽ ബെക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു .
സൂര്യനെല്ലി നടുപ്പരട്ട് സ്വദേശികളായ കാർത്തിക (30), അമല (50) എന്നിവരാണ് ജീപ്പപകടത്തിൽ മരിച്ചത്. അല്ലിനഗരം സ്വദേശി തങ്കരാജ് (65) ആണ് ആംബുലൻസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
ഇന്നലെ രാവിലെ എട്ടോടെയാണ് മുട്ടുകാടിനു സമീപം അപകടമുണ്ടായത്. ഡ്രൈവർ ഉൾപ്പെടെ 15 പേരാണ് ജീപ്പിലുണ്ടായിരുന്നത്. ബ്രേക്ക് നഷ്ടപ്പെട്ട വാഹനം നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനം വഴിയുടെ ഇടതുവശത്തെ മണ്തിട്ടയിൽ ഇടിച്ചുനിർത്താൻ ഡ്രൈവർ ഉദയകുമാർ ശ്രമിച്ചെങ്കിലും വാഹനം കൊടുംവളവിൽ പലതവണ മലക്കം മറിഞ്ഞ് കൊക്കയിൽ പതിക്കുകയായിരുന്നു. ജീപ്പ് മറിയുന്നതിനിടെ ഡ്രൈവർ പുറത്തേക്ക് തെറിച്ചുവീണതിനാൽ സാരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ പൂർണമായും തകർന്ന വാഹനത്തിന്റെ അടിയിൽനിന്നാണ് മറ്റു തൊഴിലാളികളെ നാട്ടുകാർ രക്ഷപ്പെടുത്തിയത്. കാർത്തിക സംഭവസ്ഥലത്തും അമല അടിമാലി താലൂക്കാശുപത്രിയിലുമാണ് മരിച്ചത്.
സൂര്യനെല്ലി സ്വദേശികളായ വനസുന്ദരി (27), കല പെരുമാൾ (39), ഡ്രൈവർ ഉദയകുമാർ (37) എന്നിവരെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ വനസുന്ദരി, കല പെരുമാൾ എന്നിവരെ പിന്നീട് തേനി ആശുപത്രിയിലേക്ക് മാറ്റി. ജീപ്പിലുണ്ടായിരുന്ന മുരുകേശ്വരി (29), ഇസക്കി(50), ശുഭലക്ഷ്മി (59), ദീപലക്ഷ്മി (24), വനജ (60), റോജ (57), രാജേശ്വരി (45), സുഭദ്ര( 31), പൊൻമണി (41), പഞ്ചകം (58) എന്നിവരെ രാജകുമാരി ദൈവമാത ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
അമല, കാർത്തിക എന്നിവരുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സുരേഷാണ് കാർത്തികയുടെ ഭർത്താവ്. ഒന്നര വയസുകാരി സംഗീത ഏകമകളാണ്. ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്നു മരിച്ച അമല. ഭർത്താവ് തമിഴ് സെൽവൻ, മക്കൾ: സതീഷ്, വിജയ്. മരുമക്കൾ: കീർത്തി, ദിവ്യ.
തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് രണ്ടുപേർ മരിച്ചു
01:31 AM Nov 25, 2019 | Deepika.com