കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസുകളുമായി ബന്ധപ്പെട്ട് ഫോറന്‍സിക് പരിശോധനാഫലത്തിൽ പ്രതീക്ഷയര്‍പ്പിച്ച് അന്വേഷണസംഘം. ഒരോ മൃതശരീരത്തിന്റെയും മൂന്ന് വീതം സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതിന്റെ പരിശോധനാഫലം എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ അന്വേഷണസംഘം ഫോറൻസിക് അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്.
ജോളിയുടെ ആദ്യഭർത്താവിന്റെ അമ്മയായ അന്നമ്മ വധിക്കപ്പെട്ട കേസിൽ ശാസ്ത്രീയ പരിശോധന ഏറെ നിര്‍ണായകമാകും. കാഞ്ഞിരവിഷമുപയോഗിച്ചാണ് അന്നമ്മയെ ജോളി കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. ഓരോ മൃതശരീരത്തിന്റെയും 12 വീതം സാമ്പിളുകളുള്‍പ്പെടെ നൂറോളം സാമ്പിളുകളാണ് ഫോറന്‍സിക് അധികൃതര്‍ ശേഖരിച്ചത്. സമീപത്തെ മണ്ണും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കല്ലറയ്ക്കുള്ളില്നിന്നാണ് ഇത് ശേഖരിച്ചത്. റീജണല്‍ ലാബോറട്ടറിയിലും ഹൈദരാബാദിലെ സെന്‍ട്രൽ ഫോറന്‍സിക് ലാബോറട്ടറിയിലും (സിഎഫ്എസ്എല്‍) വിദേശത്തും പരിശോധന നടത്താനാണ് തീരുമാനം.
ആദ്യം കോഴിക്കോടുള്ള റീജണൽ കെമിക്കൽ ലാബറട്ടറിയിലാണ് പരിശോധിക്കുന്നത്. പരിശോധനാ ഫലത്തിൽ അവ്യക്തതയുണ്ടെങ്കില്‍ രണ്ടാമത്തെ സാമ്പിള്‍ ഹൈദരാബാദിലെ സെന്‍ട്രൽ ഫോറന്‍സിക് ലാബിലേക്ക് (സിഎഫ്എസ്എല്‍) അയയ്ക്കും. ഇവിടെനിന്നുള്ള പരിശോധനാഫലത്തിലും വ്യക്തതയില്ലെങ്കിൽ കോടതിയുടെ അനുമതിയോടെ വിദേശത്തെ അത്യാധുനിക സൗകര്യത്തോടുകൂടിയ ലാബോറട്ടറിയില്‍ അയയ്ക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.
ഫോറന്‍സിക് സാധ്യതകളില്‍ വിശ്വാസമര്‍പ്പിച്ച് പോലീസ്
12:25 AM Nov 25, 2019 | Deepika.com