കണ്ണൂർ: അടുത്തവർഷം നവജാത ശിശുക്കളുടെ അവകാശങ്ങളെക്കുറിച്ചു ബോധവത്കരണം നടത്തുന്നതിന് വ്യത്യസ്ത കർമ പദ്ധതികളാണ് ശിശുരോഗ വിദഗ്ധരുടെ സംഘടന നടപ്പാക്കുക. എല്ലാ കുഞ്ഞുങ്ങളെയും പരിശോധിക്കു, കേൾവിക്കുറവ് കണ്ടെത്തിയാൽ ചികിൽസിച്ചു ഭേദമാക്കുക, ജീവിത ശൈലീ രോഗങ്ങൾക്ക് ചികിത്സ നൽകുക, കാമ്പസുകൾ ലഹരിവിമുക്തമാക്കുക എന്നിവ പദ്ധതിയുടെ ഭാഗമാണ്.
നവജാത ശിശുക്കളിൽ എച്ച്ഐവി ബാധിക്കുന്നത് ഇല്ലാതാക്കുക, സ്കൂൾ കുട്ടികളിലെ കാഴ്ച പരിശോധന, സ്മാർട്ട് ഫോൺ സൗകര്യങ്ങളില്ലാത്ത മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക, തെരഞ്ഞെടുക്കപ്പെടുന്ന ആശുപത്രികളിൽ മുലപ്പാൽ ബാങ്ക് സ്ഥാപിക്കുക തുടങ്ങിയ പദ്ധതികളും ഒരു വർഷംകൊണ്ട് നടപ്പിലാക്കാനും സംസ്ഥാന സമ്മേളനം തീരുമാനിച്ചു.
കഴിഞ്ഞ ആറു മാസങ്ങൾക്കിടയിൽ കേരളത്തിൽ 690 കുട്ടികൾ ശാരീരികമായോ ലൈംഗികമായോ പീഡിക്കപ്പെട്ടിട്ടുണ്ടെന്നാണ് ചൈൽഡ് ലൈൻ റിപ്പോർട്ട്. കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ കൂടുതലായി മാധ്യമശ്രദ്ധയിൽ കൊണ്ടുവരണം. ഇന്നു മാധ്യങ്ങളിൽ വരുന്ന പല റിപ്പോർട്ടുകളും ശാസ്ത്രീയ അടിത്തറ ഇല്ലാത്തവയും പൊതുജനാരോഗ്യത്തിന് ഹാനികരവുമാണെന്നും സമ്മേളനം വിലയിരുത്തി.
ശിശു ആരോഗ്യത്തിനും ബോധവത്കരണത്തിനും കർമപദ്ധതി നടപ്പാക്കും
12:25 AM Nov 25, 2019 | Deepika.com