തളർന്ന മനസുമായി അമ്മ ധന്യയും പിതാവ് വിനോദും കുഞ്ഞനുജൻ നവീനും അന്ത്യചുംബനം അർപ്പിക്കാനെത്തിയപ്പോൾ ചുറ്റും നിന്നവർക്ക് സങ്കടം നിയന്ത്രിക്കാനായില്ല. മകനെ കെട്ടിപ്പുണർന്നു കരയുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും സഹപാഠികളായ കുട്ടികളും സ്കൂളിലെ അധ്യാപകരും വിങ്ങിപ്പൊട്ടി . മൂന്നരയോടെ വീട്ടിൽ ഒരുക്കിയ ചിതയിൽ സംസ്കരിച്ചു. പ്രിയപ്പെട്ട ജേ്യഷ്ഠന് അന്ത്യചുംബനം നൽകി കുഞ്ഞനുജൻ നവീൻ ചിതയ്ക്കു തീ കൊളുത്തി.
എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എ.എം. ആരിഫ്, ആർ. രാജേഷ് എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡംഗം കെ.എസ്. രവി, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, ജില്ലാ പഞ്ചായത്തംഗം വിശ്വൻ പടനിലം, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്ത ഗോപാലകൃഷ്ണൻ, പി. അശോകൻ നായർ തുടങ്ങി സാമൂഹിക രാഷ്ട്രീ യ വിദ്യാഭ്യാസ രംഗത്തെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
സ്കൂൾ ഓഫീസിനു മുന്പിൽ നൊന്പരമായി ഇഷ്ടസൈക്കിൾ
ചാരുംമൂട്: സ്കൂളിൽ ഗിയറുള്ള സൈക്കിളിൽ വരണമെന്ന ആഗ്രഹത്തിനൊടുവിൽ സ്വന്തമാക്കിയ നവനീതിന്റെ ഇഷ്ടസൈക്കിൾ ചുനക്കര സ്കൂളിന്റെ ഓഫീസിനു മുന്പിൽ അനാഥമായി ഇരിക്കുന്നത് കണ്ടപ്പോൾ പലർക്കും അത് നൊന്പരമായി. രണ്ടുമാസം മുന്പാണ് മാതാപിതാക്കൾ നവനീതിന് പുതിയ സൈക്കിൾ വാങ്ങി നൽകിയത്. ആ സൈക്കിളിൽ ചിരിച്ചുകൊണ്ട് വിദ്യാലയമുറ്റത്തിന്റെ പടികടന്ന് നവനീത് വരുന്നത് കൂട്ടുകാരുടെ മനസിൽ ഇപ്പോഴുമുണ്ട്.
സ്കൂളിലെ പ്രധാന കെട്ടിടത്തിന് പിന്നിലെ ഷെഡ്ഡിലാണ് നവനീത് സൈക്കിൾ സൂക്ഷിക്കുന്നത്. ഉച്ചഭക്ഷണ സമയത്ത് ക്ളാസ് വിടുന്പോൾ സൈക്കിൾ അവിടെത്തന്നെ ഉണ്ടോ എന്ന് നവനീത് പോയി നോക്കാറുണ്ട്. പതിവുപോലെ ഉച്ചഭക്ഷണം കഴിഞ്ഞ് സൈക്കിൾ അവിടെയുണ്ടോ എന്ന് നോക്കി തിരികെ പൈപ്പിന് സമീപം കൈകഴുകാൻ എത്തിയപ്പോഴാണ് ആ ദുരന്തമുണ്ടായത്.
വിദ്യാലയമുറ്റത്ത് ഒരിക്കൽക്കൂടി നവനീത് എത്തി
ചാരുംമൂട് : കഴിഞ്ഞ ദിവസംവരെ കളിചിരികളുമായി ക്ളാസ് മുറിയിലേക്ക് ഓടിനടന്നു വന്നിരുന്ന നവനീത് അവസാനമായി വിദ്യാലയമുറ്റത്ത് ചേതനയറ്റ് ആംബുലൻസിൽ മിഴിയടച്ചെത്തിയപ്പോൾ സഹപാഠികൾക്കും അധ്യാപകർക്കും ഉള്ളിലെ തേങ്ങൽ നിയന്ത്രിക്കാനായില്ല.
നവനീതിന് അന്ത്യചുംബനം നൽകിയും പൂക്കൾ അർപ്പിച്ചും സഹപാഠികളും അധ്യാപകരും മിഴികളെ ഈറനണിയിച്ചപ്പോൾ ചുനക്കര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മുറ്റം കണ്ണീർക്കടലായി. ആലപ്പുഴ മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്ന നവനീതിന്റെ മൃതദേഹം വിലാപയാത്രയായി വിദ്യാലയമുറ്റത്ത് പൊതുദർശനത്തിനെത്തിച്ചത്. സഹപാഠികളും അധ്യാപകരും നാട്ടുകാരും ജനപ്രതിനിധികളുമടക്കം വൻ ജനാവലി പ്രിയപ്പെട്ട നവനീതിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും വിദ്യാലയ മുറ്റത്തെത്തിയിരുന്നു.
മരണകാരണം കഴുത്തിനു പിന്നിലെ ഞരന്പ് മുറിഞ്ഞത്
ചാരുംമൂട് : കഴുത്തിന് പിന്നിലെ ഞരന്പ് മുറിഞ്ഞുണ്ടായ രക്തസ്രാവമാണു നവനീതിന്റെ മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രാഥമിക നിഗമനം. കഴുത്തിൽ തടിക്കഷണം പതിച്ചപ്പോൾ പെട്ടന്ന് കഴുത്ത് വെട്ടിക്കുന്നതിടയിൽ ഞരന്പ് മുറിയുകയും ഉള്ളിൽ ഇതേത്തുടർന്ന് രക്തസ്രാവം ഉണ്ടായെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് പോസ്റ്റ്മോർട്ടം നടത്തിയത്.