കോട്ടയം: എംജി സർവകലാശാലയ്ക്ക് സർക്കാർ നൽകിവരുന്ന പദ്ധതി, പദ്ധതിയിതര ഗ്രാന്റ് വർധിപ്പിക്കണമെന്ന് സെനറ്റ് യോഗം ആവശ്യപ്പെട്ടു. സെനറ്റംഗം പി. പത്മകുമാർ അവതരിപ്പിച്ച സർവകലാശാലയ്ക്കുള്ള പദ്ധതി, പദ്ധതിയിതര ഗ്രാന്റുകൾ വർധിപ്പിക്കുവാൻ സർക്കാരിനോടു ആവശ്യപ്പെടുന്നു എന്ന പ്രമേയം സെനറ്റ് ഐകകണ്ഠേ്യന അംഗീകരിച്ചു.
സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ അഫിലിയേറ്റിംഗ് സർവകലാശാലയാണ് എംജി യൂണിവേഴ്സിറ്റി. 1730 അനധ്യാപകരും 128 അധ്യാപകരും ജോലി ചെയ്യുന്ന യൂണിവേഴ്സിറ്റിയിൽ പെൻഷനായവരുടെ എണ്ണം 1170 ആണ്. ഏതാനും വർഷങ്ങളായി സർക്കാർ അനുവദിക്കുന്ന വാർഷിക ഗ്രാന്റ് ശന്പളത്തിനും പെൻഷനും മാത്രമേ തികയാറുള്ളൂ. 2018-19 സാന്പത്തികവർഷം സർവകലാശാലയ്ക്ക് ലഭിച്ച പദ്ധതിയിതര ഗ്രാന്റ് 130 കോടി രൂപയാണ്. അതേസമയം ശന്പളവും പെനഷനും പെൻഷൻ ആനുകൂല്യങ്ങളും നൽകുന്നതിനായി യൂണിവേഴ്സിറ്റി 187 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 57 കോടി രൂപയുടെ കുറവ് ഫീസിനത്തിൽ നിന്നു ലഭിക്കുന്ന ആഭ്യന്തര വരുമാനം കൊണ്ടാണു സർവകലാശാല നികത്തിപ്പോന്നത്.
എയ്ഡഡ് കോഴ്സുകൾക്കായുള്ള പഠന- ഭൗതിക സൗകര്യങ്ങളും അധ്യാപകരേയും അണ് എയ്ഡഡ് കോഴ്സുകൾക്കായി ഉപയോഗിക്കുന്ന കോളജുകൾക്കെതിരേ കർശന നടപടി കൈക്കൊള്ളുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രഫ. ഡോ. സി.ടി. അരവിന്ദകുമാർ സെനറ്റിന് ഉറപ്പുനൽകി. പ്രയോഗിക ഹ്രസ്വകാല കോഴ്സുകൾക്കായുള്ള പഠനവകുപ്പിൽ (ഡിഎഎസ്പി ) പുതിയ കോഴ്സുകൾ ആരംഭിക്കുക, സർവകലാശാല പരീക്ഷകൾക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി ക്രമീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സെനറ്റ് അംഗീകരിച്ചു.
എംജി സർവകലാശാലയുടെ ഗ്രാന്റ് കൂട്ടണമെന്നു സെനറ്റ്
01:21 AM Nov 24, 2019 | Deepika.com