കൊച്ചി: ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ ഓരോന്നും പ്രത്യേകം നിരീക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ആപ്പിൾ പ്ലേ സ്റ്റോറിൽ 22 ലക്ഷവും മറ്റുള്ള ആൻഡ്രോയ്ഡ് ഫോണുകളിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ 28 ലക്ഷവും മൊബൈൽ ആപ്ലിക്കേഷനുകളുണ്ട്. ഇവയുടെ എണ്ണം ദിനം തോറും വർധിക്കുകയാണെന്നും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയവും കംപ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീമും നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന ടെലിഗ്രാം എന്ന മൊബൈൽ ആപ്ലിക്കേഷൻ നിരോധിക്കണമെന്നാവശ്യപ്പെട്ട് നിയമ വിദ്യാർഥിനിയായ കോഴിക്കോട് സ്വദേശി അഥീന സോളമൻ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്.
രാജ്യത്ത് 45.1 കോടി ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ മാത്രമേ ആപ്പുകൾ നിരീക്ഷിക്കാനാവൂ, സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ഐടി ആക്ടിൽ മതിയായ വ്യവസ്ഥയുണ്ട്. പരാതിയുള്ളവർ പോലീസിലോ മറ്റു നിയമ സംവിധാനത്തിലോ പരാതി നൽകണം. സൈബർ ഉള്ളടക്കത്തെ ബ്ലോക്ക് ചെയ്യാൻ നോഡൽ ഓഫീസർക്ക് പരാതി നൽകണം. എല്ലാ സംസ്ഥാനങ്ങളിലും നോഡൽ ഓഫീസർമാരുണ്ട്. പരാതിയിൽ കഴന്പുണ്ടെങ്കിൽ നോഡൽ ഓഫീസർ വിവരം മന്ത്രാലയത്തിനു കൈമാറും. ഈ നടപടികൾ പാലിക്കാതെ വെബ്സൈറ്റുകളും ലിങ്കുകളും ബ്ലോക്ക് ചെയ്യാനാവില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
മൊബൈൽ ആപ്: പ്രത്യേക നിരീക്ഷണം പ്രായോഗികമല്ലെന്ന് കേന്ദ്രം
12:31 AM Nov 23, 2019 | Deepika.com