തിരുവനന്തപുരം: ദേശീയപാതാ വികസനത്തിനു ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ 25 ശതമാനം കിഫ്ബി നൽകും. ഇതിന്റെ ആദ്യഗഡുവായി 349.7 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൈമാറി. ഭൂമി ഏറ്റെടുക്കുന്നതിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള പ്രത്യേക അക്കൗണ്ടിലേക്കാണു തുക മാറ്റിയത്.
ദേശീയപാതാ വികസനത്തിൽ മറ്റു സംസ്ഥാനങ്ങൾ ബഹുദൂരം മുന്നേറിയപ്പോഴും സ്ഥലമേറ്റെടുക്കൽ നടപടിയിലെ കാലതാമസവും വലിയ ചെലവും കാരണം കേരളത്തിനു കാര്യമായി മുന്നോട്ടുപോകാനായിരുന്നില്ല. കേരളത്തിൽ സ്ഥലമേറ്റെടുക്കാനുള്ള ചെലവ് കൂടുതലായതുകൊണ്ടു ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന നിലപാട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം എടുത്തു.
തുടർന്നു മുഖ്യന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നേരിട്ടു നടത്തിയ ചർച്ചകളിലാണ് 25 ശതമാനം ചെലവ് വഹിക്കാൻ സംസ്ഥാനം സമ്മതിച്ചത്. 5,374 കോടി രൂപയാണു സംസ്ഥാനത്തിന്റെ മൊത്തം ബാധ്യത. ഇതിലേക്കാണ് 349.7 കോടി കൈമാറിയത്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർ ഒരു ത്രികക്ഷി കരാർ ഇതിന്റെ ഭാഗമായി ഒപ്പിട്ടിട്ടുണ്ട്.
ദേശീയപാത: ഭൂമിയേറ്റെടുക്കാൻ 349.7 കോടി കൈമാറി
12:20 AM Nov 23, 2019 | Deepika.com