പുത്തൻകുരിശ്: ഓർത്തഡോക്സ് വിഭാഗത്തിലെ സീനിയർ വൈദികരും സെമിനാരി മുൻ പ്രിൻസിപ്പൽമാരും വിദ്യാസന്പന്നരും ചേർന്നു തയാറാക്കിയ കത്തിനെതിരേ കോട്ടയത്തെ കാതോലിക്കബാവയുടെ നിഷേധാത്മാകമായ നിലപാട് അപലപനീയമാണെന്നു യാക്കോബായ സഭ. ഓർത്തഡോക്സ് വിഭാഗത്തിലെ എപ്പിസ്കോപ്പൽ സുന്നഹദോസിനെയും വർക്കിംഗ് കമ്മിറ്റിയെയും, മാനേജിംഗ് കമ്മിറ്റിയെയും നോക്കുകുത്തികളാക്കി കാതോലിക്കയും ഏതാനും പാർശ്വവർത്തികളും ചേർന്നു നടത്തുന്ന പള്ളിപിടിത്തം അവസാനിപ്പിക്കണമെന്ന കത്തിലെ പരാമർശം യാക്കോബായസഭാ സ്വാഗതം ചെയ്യുന്നു.
കത്തിൽ ഉന്നയിച്ചിരിക്കുന്ന കാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ മാന്യമായ തീരുമാനങ്ങൾ കൈക്കൊണ്ടു ക്രിസ്തീയ സാക്ഷ്യത്തിനു നിരക്കുന്ന നടപടികൾ സ്വീകരിക്കുകയാണ് ഓർത്തഡോക്സ് സഭ ചെയ്യേണ്ടതെന്നു യാക്കോബായ സഭാ വൈദിക ട്രസ്റ്റി സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ, അൽമായ ട്രസ്റ്റി കമാൻഡർ സി.കെ. ഷാജി ചുണ്ടയിൽ, സഭാ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ശ്രേഷ്ഠ വൈദികരായ ഫാ. ഡോ. ടി.ജെ. ജോഷ്വാ, ഫാ. ഡോ. കെ.എം. ജോർജ്, ഫാ. ജോസ് കുര്യൻ, ഫാ. സി.സി. ചെറിയാൻ, ഫാ. ഒ. തോമസ് തുടങ്ങി 13 പേരുടെ കത്തിൽ ഉന്നയിച്ചിട്ടുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ പുറംതിരിഞ്ഞു നിൽക്കാതെ അവ പരിഹരിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ ആവശ്യം.
മലങ്കരസഭയിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനു മാത്രമല്ല മൃതശരീരം സംസ്കരിക്കുന്ന കാര്യങ്ങളിലുൾപ്പെടെ പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത സംസ്കാര ശൂന്യമായ നടപടികൾക്ക് അറുതിവരുത്താനും ഇതു സഹായകമാകും-പ്രസ്താവനയിൽ പറയുന്നു.
വൈദികരുടെ കത്തിനു കാതോലിക്ക ബാവാ മറുപടി നൽകണം: യാക്കോബായ സഭ
12:20 AM Nov 23, 2019 | Deepika.com