കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം കട്ടാങ്ങല്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ. മനോജിനെയാണ് വടകര ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്. ഹരിദാസന് അറസ്റ്റ്ചെയ്തത്. ഇതോടെ കൂടത്തായി കേസില്‍ അറസ്റ്റിലായവര്‍ നാലായി.
മുഖ്യപ്രതി ജോളിയെ കൂടാതെ മഞ്ചാടിയിൽ മാത്യു, പ്രജുകുമാര്‍ എന്നിവരാണ് മറ്റു പ്രതികള്‍. ജോളി തയാറാക്കിയ വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ടത് കെ. മനോജായിരുന്നു. വ്യാജരേഖയാണെന്നറിഞ്ഞിട്ടും ഒപ്പിട്ടുവെന്നതാണ് മനോജിനെതിരേയുള്ള കുറ്റം. എൻഐടിയിൽ സെക്യൂരിറ്റി ജീവനക്കാരനായ മാവൂർ ചൂലൂർ പൂളക്കോട് സ്വദേശി മഹേഷ് കുമാറിന്റെ പേരെഴുതി ഒസ്യത്തിൽ രണ്ടാം സാക്ഷിയായി ഒപ്പിട്ടതും മനോജാണെന്ന് കണ്ടെത്തിയിരുന്നു.
വ്യാജരേഖ ചമച്ചതിനു പുറമെ, മറ്റൊരാളുടെ വ്യാജ ഒപ്പിട്ടതിനും ഇയാൾക്കെതിരേ കേസുണ്ട്. മനോജ് തെറ്റുചെയ്തെന്ന് പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സിപിഎം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇന്നലെ രാവിലെ മുതല്‍ മനോജിനെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യംചെയ്തുവരികയായിരുന്നു. വൈകുന്നേരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പൊന്നാമറ്റം ടോം തോമസ് മരിച്ചതിനു ശേഷം ജോളിയുണ്ടാക്കിയ വ്യാജ ഒസ്യത്തിലാണ് മനോജ് ഒന്നാം സാക്ഷിയായി ഒപ്പിട്ടത്. അതേസമയം വ്യാജ ഒസ്യത്ത് തയാറാക്കാന്‍ സഹായിച്ച മുസ്ലിം ലീഗ് പ്രദേശിക നേതാവ് ഇമ്പിച്ചിമോയിയെയും കേസില്‍ പ്രതിയാക്കാനാണ് തീരുമാനം. പൊന്നാമറ്റം ടോംതോമസിന്റെ ഭൂമിയും വസ്തുവകകളുമാണ് ജോളി സ്വന്തംപേരിലേക്ക് മാറ്റിയത്.
ഇത് സംബന്ധിച്ച് ടോംതോമസിന്റെ വിദേശത്തുള്ള മകന് റോജോയ്ക്ക് സംശയം തോന്നിയതോടെയാണ് വ്യാജ ഒസ്യത്താണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനു മുമ്പുതന്നെ ജോളി സ്വത്തുക്കള്‍ തിരിച്ചു നല്‍കുകയായിരുന്നു. ഇതിനു പകരമായി, റോയ് തോമസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് നൽകിയ പരാതി പിൻവലിക്കണമെന്ന് റോജോയോട് ജോളി നിരന്തരം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പിൻവലിച്ചില്ല.
സ്വത്തുവകകള്‍ ജോളിയുടെ പേരിലേക്ക് മാറ്റി നികുതി സ്വീകരിച്ചതിലും പോക്കുവരവ് നടത്തിയതിലും ഉദ്യോഗസ്ഥര്‍ക്കും വീഴ്ചയുള്ളതായി റവന്യുവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മനോജിനും മഹേഷ്കുമാറിനും ഇമ്പിച്ചിമോയിക്കും പുറമെ, വ്യാജ ഒസ്യത്ത് തയാറാക്കുന്നതില്‍ റവന്യു അധികൃതര്‍ക്കും പങ്കുണ്ട്. റവന്യുവകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇവരെയും കേസില്‍ പ്രതികളാക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.
റവന്യുവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ജോളിയുടെ സുഹൃത്തായ തഹസില്‍ദാർ ജയശ്രീ വാര്യര്‍, ജോളി സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കാലത്ത് ചുമതലയിലുണ്ടായിരുന്ന ഓമശേരി പഞ്ചായത്ത് സെക്രട്ടറി, കൂടത്തായി വില്ലേജ് ഓഫീസറായിരുന്ന മധുസൂദനൻ നായര്‍, കിഷോര്‍ഖാന്‍, ഇപ്പോഴത്തെ കൂടത്തായി വില്ലേജ് ഓഫീസർ ഷിജു, തിരുവമ്പാടി വില്ലേജ് ഓഫീസർ സുലൈമാൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
അന്നമ്മയെയും റോയ്തോമസിനെയും കൊലപ്പെടുത്തിയത് മറ്റു കാരണങ്ങളാലും ടോംതോമസിനെ കൊന്നത് സ്വത്തു കൈക്കലാക്കാനായിരുന്നുവെന്നുമാണ് ജോളി മൊഴി നല്‍കിയത്. ഈ ഉദ്ദേശ്യത്തോടു കൂടിയാണ് വ്യാജരേഖകള്‍ തയാറാക്കിയത്. മൂന്നുപേരെ കൊലപ്പെടുത്തി സ്വത്തുകള്‍ കൈക്കലാക്കുന്നതിന് സഹായം ചെയ്തവരെ പ്രതികളാക്കിയാൽ മാത്രമേ, കൊലപാതകത്തിനുള്ള കാരണം കോടതിയിൽ ബോധ്യപ്പെടുത്താനാവൂ.
കൂടത്തായ് കൊലപാതകം: വ്യാജ ഒസ്യത്തിന് സഹായിച്ച സിപിഎം നേതാവ് അറസ്റ്റിൽ
11:09 PM Nov 22, 2019 | Deepika.com