സുൽത്താൻ ബത്തേരി: ബത്തേരി ഗവൺമെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ(10) ക്ലാസ്മുറിക്കുള്ളിലെ മാളത്തിൽനിന്നു പാമ്പിന്റെ കടിയേറ്റു മരിക്കാൻ കാരണമായത് വിദ്യാലയ അധികൃതരുടെ അനാസ്ഥ.
പാമ്പ് കടിച്ചതാണെന്ന സംശയം സഹപാഠികൾ അറിയിച്ചിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ മുക്കാൽ മണിക്കൂർ വൈകി. പിതാവ് എത്തിയതിനുശേഷമാണ് ഷഹലയെ ആശുപത്രിയിൽ കൊണ്ടുപോയത്. പുത്തൻകുന്ന് ചിറ്റൂരിലെ അഭിഭാഷക ദമ്പതികളായ നൊട്ടൻവീട്ടിൽ അബ്ദുൾ അസീസിന്റെയും ഷജ്നയുടെയും മകളാണ് ഷഹല ഷെറിൻ.
ചികിത്സ വൈകി
സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകൻ ഷിജിലിനെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ വൈകിയതിന്റെ പേരിലാണ് സസ്പെൻഷൻ. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടന്നുവരികയാണ്.
ബുധനാഴ്ച വൈകുന്നേരം 3.10നാണ് ബാലികയ്ക്കു പാമ്പുകടിയേറ്റത്. വിഷബാധയേറ്റയുടൻ എന്തോ കടിച്ചെന്നും തീരെ വയ്യെന്നും ഷഹല കൂട്ടൂകാരോടു പറഞ്ഞു. സഹപാഠികൾ വിവരം അധ്യാപകരെ അറിയിച്ചെങ്കിലും ഷഹലയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായി.
ബാലികയ്ക്കു അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ഒരു അധ്യാപിക ആവശ്യപ്പെട്ടെങ്കിലും മറ്റുള്ളവർ ഗൗനിച്ചില്ല. രക്ഷിതാവ് എത്തിയശേഷം ആശുപത്രിയിൽ കൊണ്ടുപോയാൽ മതിയെന്ന നിലപാടിലായിരുന്നു അവർ. ഇതിൽ പ്രതിഷേധിച്ച് അധ്യാപിക ക്ലാസിൽനിന്ന് ഇറങ്ങിപ്പോകുകയുമുണ്ടായി. തളർന്നിരുന്ന കുട്ടിയെ കാലിൽ ആണി കൊണ്ടതാണെന്നും ബെഞ്ചിൽ തട്ടിയതാണെന്നും മറ്റും പറഞ്ഞ് ആശ്വസിപ്പിക്കാനാണ് അധ്യാപകർ ശ്രമിച്ചത്. ഷഹലയുടെ ചുറ്റും കൂടിയ കുട്ടികളെ ഒരധ്യാപകൻ ശകാരിച്ചു മാറ്റുകയുമുണ്ടായി.
ആന്റിവെനം നല്കിയില്ല
പിതാവ് എത്തിയശേഷം നാലു മണിയോടെ കുട്ടിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. അവിടെ വിഷപ്രതിരോധ മരുന്ന് (ആന്റിവെനം) ഇല്ലാതിരുന്നതിനാൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താലൂക്ക് ആശുപത്രിയിൽ നിരീക്ഷിക്കുന്നതിനിടെ ഛർദിച്ച ബാലികയ്ക്ക് ആന്റിവെനം നല്കുന്നതിനു പകരം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്യുകയായിരുന്നു. കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകുന്നതിനിടെ വൈത്തിരിയിലെത്തിയപ്പോൾ ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി അതീവ ഗുരുതരാവസ്ഥയിലായതിനാൽ ജീവൻ രക്ഷിക്കാനുള്ള ഡോക്ടർമാരുടെ തീവ്രശ്രമം വിഫലമായി. വളരെ പെട്ടെന്ന് കുട്ടി മരിച്ചു.
തക്കസമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നുവെങ്കിൽ ഷഹലയുടെ ജീവൻ നഷ്ടമാകുമായിരുന്നില്ലെന്ന അഭിപ്രായത്തിലാണ് രക്ഷിതാക്കൾ. എന്നാൽ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയില്ലെന്നാണ് അധ്യാപകർ പറയുന്നത്. ഷഹലയുടെ പിതാവ് ടൗണിൽ ഉണ്ടായിരുന്നുവെന്നും വിവരം അറിയിച്ചതനുസരിച്ചു അദ്ദേഹം എത്തിയ ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു.
ഇന്നലെ പകൽ വിദ്യാലയ വളപ്പിൽ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും രോഷം അണപൊട്ടി. പൂട്ടിയിട്ട സ്റ്റാഫ് റൂമിന്റെ വാതിൽ ആൾക്കുട്ടം തകർത്തു. പോലീസ് എത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്യു പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി.
കുട്ടികൾക്കൊപ്പം വിഷപ്പാമ്പും
ക്ലാസ്മുറിയിലെ ബെഞ്ചിനടുത്തു മാളത്തിലുണ്ടായിരുന്ന പാമ്പാണ് ഷഹലയെ കടിച്ചത്. 25 വർഷത്തിലേറെ പഴക്കമുള്ള ഷീറ്റിട്ട കെട്ടിടത്തിലാണ് വിദ്യാലയത്തിലെ ക്ലാസ് മുറികളിൽ കുറെയെണ്ണം. പല മുറികളിലും മാളങ്ങളുണ്ട്. ഇരുമ്പ് ബെഞ്ചും ഡസ്ക്കും ഭിത്തിയിൽ ഉരസി ഉണ്ടായതാണ് മാളങ്ങളെന്നാണ് അധികൃതർ പറയുന്നത്.
കാടുപിടിച്ചുകിടക്കുകയാണ് കെട്ടിട പരിസരം. കെട്ടിടത്തിനു സമീപം ഉപയോഗശൂന്യമായ കുളവും ഉണ്ട്.
കെട്ടിടത്തിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സർവജന സ്കൂളിലെ ക്ലാസ് മുറികളിൽ വിദ്യാർഥികൾക്കു പാദരക്ഷ ഉപയോഗിക്കാൻ അനുവാദമില്ല. എന്നാൽ ചെരിപ്പിട്ട് ക്ലാസിൽ കയറുന്നതിൽ അധ്യാപകർക്കു വിലക്കില്ല.
ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തു
യഥാസമയം കുട്ടിക്ക് ആന്റിവെനം നല്കിയില്ലെന്നു ചൂണ്ടിക്കാട്ടി ബത്തേരി താലൂക്ക് ആശുപത്രി ഡ്യൂട്ടിഡോക്ടർ ഡോ. ജിസ മെറിൻ ജോയിയെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തു. ആന്റി വെനം നല്കാൻ അനുമതി നല്കിയില്ലെന്നായിരുന്നു ഡോക്ടറുടെ വാദം.എന്നാൽ അതിന് ആരുടെയും അനുമതി വേണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു മണിക്കൂർ യാത്രചെയ്യാൻ കഴിയുന്ന അവസ്ഥയിലല്ലായിരുന്നു ബാലിക.
“സംഭവം അത്യന്തം ദുഃഖകരം, വീഴ്ച വരുത്തിയവർക്കെതിരേ കർശന നടപടിയെടുക്കും.”
- മുഖ്യമന്ത്രി പിണറായി വിജയൻ
“ഷഹ്ലയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. സ്കൂളിന്റെ വികസനത്തിന് എംപി ഫണ്ടിൽനിന്നു പണം അനുവദിക്കും.”
-രാഹുൽ ഗാന്ധി എംപി
“സ്കൂളിനു വീഴ്ച പറ്റി. ക്ലാസിലെ കുഴികൾ അടയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്.”
- സി.രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രി
“ക്ലാസിലെ മാളങ്ങൾ അടയ്ക്കേണ്ടത് പിടിഎയുടെ പണിയാണ്. കുട്ടി മരിച്ചതിനു ശേഷം സ്കൂൾ തകർത്തതു ശരിയല്ല.”
- മന്ത്രി ജി.സുധാകരൻ
ക്ലാസിൽ പാമ്പുകടിയേറ്റ് വിദ്യാർഥിനിയുടെ മരണം; അധ്യാപകനും ഡോക്ടർക്കും സസ്പെൻഷൻ
01:34 AM Nov 22, 2019 | Deepika.com