തിരുവനന്തപുരം: അറുപതു വയസ് പൂർത്തിയാകുന്ന സംസ്ഥാനത്തെ കർഷകർക്ക് ഇനി പെൻഷൻ ലഭിക്കും. ഇതിനായി കർഷക ക്ഷേമനിധി രൂപീകരിക്കുന്നതിനുള്ള കേരള കർഷക ക്ഷേമനിധി ബിൽ നിയമസഭ പാസാക്കി.
കുറഞ്ഞത് അഞ്ചു സെന്റും പരമാവധി പതിനഞ്ച് ഏക്കറും കൃഷിഭൂമിയുള്ള എല്ലാ കർഷകർക്കും പദ്ധതിയിൽ അംഗമാകാം. വാർഷികവരുമാനം അഞ്ചു ലക്ഷം രൂപയിൽ കവിയരുത്. മൂന്നു വർഷത്തിൽ കുറയാതെ കൃഷി ഉപജീവനമാർഗമാക്കിയവരാകണം. റബർ, കാപ്പി, തേയില, ഏലം എന്നീ തോട്ടവിളകളുടെ കാര്യത്തിൽ പരമാവധി ഏഴര ഏക്കർ വരെ ഭൂമിയുള്ളവർക്കു ക്ഷേമനിധിയിൽ അംഗമാകാം.
പതിനെട്ടു വയസ് പൂർത്തിയായ കർഷകനു ക്ഷേമനിധിയിൽ അംഗമാകാം. പ്രതിമാസം കുറഞ്ഞത് 100 രൂപ അംശാദായം അടയ്ക്കണം. കൂടിയ തുകയും അടയ്ക്കാം. അംഗം അടയ്ക്കുന്ന തുകയ്ക്കു തുല്യമായ തുക സർക്കാരും അടയ്ക്കും. എന്നാൽ, സർക്കാർ വിഹിതം പരമാവധി 250 രൂപ ആയിരിക്കും.
കാർഷികോത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി വ്യാപാരം നടത്തുന്നവർ വാർഷിക ലാഭത്തിന്റെ ഒരു ശതമാനം വരുന്ന തുക കാർഷിക ഇൻസന്റീവായി ബോർഡിലേക്ക് അടയ്ക്കണം. വാർഷിക ലാഭം ഒരു ലക്ഷം രൂപയിൽ കുറവാണെങ്കിൽ ഇൻസന്റീവ് അടയ്ക്കേണ്ട.
അംഗത്വ കാലാവധിയുടെ അടിസ്ഥാനത്തിലായിരിക്കും പെൻഷൻ. കുടുംബപെൻഷൻ, അവശ അംഗങ്ങൾക്കു ധനസഹായം, വിവാഹാവശ്യത്തിനും വിദ്യാഭ്യാസത്തിനും ധനസഹായം, പ്രകൃതിക്ഷോഭവും വന്യജീവികളുടെ ആക്രമണവും മൂലമുണ്ടാകുന്ന മരണത്തിനു നഷ്ടപരിഹാരം തുടങ്ങിയ ആനുകൂല്യങ്ങളും നൽകും. 25 വർഷം മുടങ്ങാതെ അംശദായം അടച്ചിട്ടുള്ളവർക്ക് ഒരു നിശ്ചിത തുക ഒറ്റത്തവണയായി നൽകുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്.
പദ്ധതിയുടെ നടത്തിപ്പിനായി ഒരു ബോർഡ് രൂപീകരിക്കണം. കൃഷിയിൽ പ്രാവീണ്യമുള്ളയാളായിരിക്കണം ചെയർമാൻ. രാജ്യത്ത് ആദ്യമായാണ് കർഷകർക്കായി ഒരു ക്ഷേമനിധി ബോർഡ് രൂപീകരിക്കപ്പെടുന്നതെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.
അറുപതു വയസ് കഴിഞ്ഞ കർഷകർക്കു പെൻഷൻ
01:34 AM Nov 22, 2019 | Deepika.com