തിരുവനന്തപുരം: വാളയാറിൽ രണ്ടു പെണ്‍കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച ജില്ലാ ജഡ്ജി എസ്.ഹനീഫയാണ് അന്വേഷണം നടത്തുക.
കേസ് അന്വേഷണത്തിലെയും നടത്തിപ്പിലെയും വീഴ്ചകളെക്കുറിച്ചും രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചും ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.
അന്വേഷണത്തിലും കേസ് നടത്തിപ്പിലും എന്തൊക്കെ പിഴവുകളുണ്ടായി, ഏതൊക്കെ ഉദ്യോഗസ്ഥരാണ് വീഴ്ചവരുത്തിയത്, അവർക്കെതിരേ എന്തു നടപടി സ്വീകരിക്കണം, പോക്സോ കേസുകളുടെ നടത്തിപ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയാണ് ജുഡീഷൽ അന്വേഷണത്തിന്റെ പരിധിയിൽ വരുന്നത്. കേസ് കോടതിയിൽ നിലനിൽക്കാത്തതും പ്രതികൾ പുറത്തിറങ്ങിയതും ചൂണ്ടിക്കാട്ടി പ്രതിപക്ഷം വലിയ വിമർശനം ഉയർത്തുകയും സിബിഐ അന്വേഷണം വേണമെന്ന് നിയമസഭയ്ക്കകത്തും പുറത്തും ആവശ്യമുയരുകയും ചെയ്ത സാഹചര്യത്തിലാണു സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ, ജുഡീഷൽ അന്വേഷണല്ല, സിബിഐ അന്വേഷണമാണ് ആവശ്യപ്പെട്ടതെന്നാണു പ്രതിപക്ഷം പറയുന്നത്.
വാളയാർ: ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു
01:11 AM Nov 22, 2019 | Deepika.com