തിരുവനന്തപുരം: സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ച നാല് എംഎൽഎമാർക്കെതിരേ നടപടിയെടുത്തത് നിയമസഭയുടെ മാന്യതയും അന്തസും കാത്തുസൂക്ഷിക്കാനാണെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സഭയുടെ പെരുമാറ്റചട്ടം ലംഘിച്ചാൽ താക്കീത്, ശാസന, ഉഗ്രശാസന, സഭയിൽ നിന്ന് പിൻവലിക്കൽ, നിർദിഷ്ട കാലത്തേക്ക് സസ്പെൻഷൻ എന്നിവ നൽകാം. ഡയസിൽ കയറിയവരെ സഭയിൽ നിന്നു പുറത്താക്കാതെ നിയമസഭാകക്ഷി നേതാക്കളുടെ യോഗം വിളിച്ച് നടപടിയുണ്ടാകുമെന്ന് അറിയിച്ചു. പിന്നീടാണ് ശാസന നൽകിയത്.
സഭ നടത്തിക്കൊണ്ടുപോകാൻ നടപടികൾ ആവശ്യമാണ്. കക്ഷിനേതാക്കളുടെ യോഗത്തിൽ നടപടിയുണ്ടാകുമെന്ന് അറിയിച്ചപ്പോൾ അംഗീകരിച്ച് മിണ്ടാതിരുന്നശേഷം സ്പീക്കറുടെ നടപടി ചോദ്യം ചെയ്യുന്നത് ശരിയല്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നിയമസഭയിൽ അനുയായികളെ നിയന്ത്രിക്കാൻ കഴിയുന്നില്ല. മോഹഭംഗം വന്ന ആരെങ്കിലും ടാർജറ്റ് ചെയ്തിട്ടാണോ ഇത്തരം ബഹളമെന്നറിയില്ല. അനാവശ്യ വിവാദത്തിലേക്ക് സ്പീക്കറെ വലിച്ചിഴയ്ക്കുന്നത് ശരിയല്ല. പ്രതിപക്ഷാംഗങ്ങളുടെ ധാരണ തിരുത്താൻ പ്രതിപക്ഷ നേതാവ് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ പ്രതിപക്ഷം ബഹളം വയ്ക്കുന്പോൾ സ്വന്തം ലജ്ജയുടെ പരിധി സ്വയം തീരുമാനിക്കണം. കേരള നിയമസഭ ഇങ്ങനെയൊക്കെയാണോയെന്ന് തെറ്റിദ്ധാരണ സാധാരണക്കാർക്കിടയിൽ ഉണ്ടാക്കുന്നതു ശരിയല്ല.
നിയമസഭയിൽ എല്ലാ ദിവസവും ഇങ്ങനെ ബഹളമുണ്ടാക്കുന്നതു ശരിയാണോയെന്നു കക്ഷി നേതാക്കളുടെ യോഗത്തിൽ ഒ. രാജഗോപാൽ ചോദിച്ചു. വായിൽതോന്നുന്നത് കോതയ്ക്ക് പാട്ടെന്ന നിലയിൽ എന്തുംവിളിച്ചുപറയരുതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ സമ്മേളനം സമാപിച്ചു
പതിനാലാം നിയമസഭയുടെ പതിനാറാം സമ്മേളനം സമാപിച്ചു. 19 ദിവസം സഭ സമ്മേളിച്ചു. 16 ഓർഡിനൻസിനു പകരം ബിൽ അവതരിപ്പിച്ചു. 570 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളും 6657 നക്ഷത്രമിടാത്ത ചോദ്യങ്ങളും അനുവദിച്ചു. ഇതിൽ 57 ചോദ്യങ്ങൾക്ക് മന്ത്രിമാർ വാക്കാൽ മറുപടി നൽകി. 426 ഉപചോദ്യങ്ങൾക്ക് സഭയിൽ മന്ത്രിമാർ മറുപടി നൽകി.
33 ശ്രദ്ധക്ഷണിക്കലും 190 സബ്മിഷനും ഉന്നയിച്ചു. ആർസിഇപി കരാറിനെക്കുറിച്ച് ഒരു ദിവസം ചർച്ച നടത്തുകയും പ്രമേയം പാസാക്കുകയും ചെയ്തു.
അച്ചടക്ക നടപടി സഭയുടെ മാന്യതയും അന്തസും കാത്തുസൂക്ഷിക്കാൻ: സ്പീക്കർ
01:11 AM Nov 22, 2019 | Deepika.com