തിരുവനന്തപുരം: കെ.എം.മാണി ധനമന്ത്രിയായിരിക്കെ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നതു തടയാനായി താൻ ഉൾപ്പെടെയുള്ള എംഎൽഎമാർ സ്പീക്കറുടെ ഡയസിൽ കയറിയത് നിർഭാഗ്യകരമായ സംഭവമായിരുന്നുവെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളായിരുന്നു 2015 മാർച്ച് 16-ന് നിയമസഭയിൽ സംഭവിച്ചത്. സംഭവിക്കാൻ പാടില്ലാത്തതു സംഭവിച്ചുപോയി. അതിന് ശിക്ഷ നൽകുകയും ചെയ്തു. അത് എല്ലാക്കാലത്തും ചാനലുകളിലൂടെ കാണിച്ച് ഓർമപ്പെടുത്താതിരിക്കുക.
സ്പീക്കർ സ്ഥാനത്ത് എത്തിയശേഷം ആദ്യമായിട്ടാണ് ഇന്നലെ ശ്രീരാമകൃഷ്ണൻ ഇക്കാര്യത്തിൽ കുറ്റസമ്മതം നടത്തിയത്. നിയമസഭയ്ക്കുള്ളിൽ പ്രതിഷേധിക്കണമെന്നു തീരുമാനിച്ചിരുന്നു. പക്ഷേ പ്രതിഷേധരീതി വലുതായിപ്പോയി. ഇ.പി. ജയരാജൻ, വി.ശിവൻകുട്ടി, കെ.ടി. കുഞ്ഞഹമ്മദ്, കെ.ടി. ജലീൽ, പി.ശ്രീരാമകൃഷ്ണൻ എന്നിവർ സ്പീക്കറുടെ ഡയസിൽ കയറി. അതിൽ നടപടിയെടുത്തു. തെറ്റുപറ്റിയതിനെ അംഗീകരിക്കണം. താൻ തെറ്റിനെ അംഗീകരിക്കുന്നു.
താൻ പ്രതിപക്ഷത്തായിരുന്നപ്പോൾ ഡയസിൽ കയറിയതുകൊണ്ട് ഇപ്പോൾ പ്രതിപക്ഷാംഗങ്ങൾ ഡയസിൽ കയറിയതിനെതിരേ നടപടി പാടില്ലെന്നു പറയുന്നത് ശരിയല്ല. താൻ ഉൾപ്പെട്ട സംഭവം ഉണ്ടായതിനാൽ, താൻ സ്പീക്കറായിരിക്കേ കുറ്റം കണ്ടാൽ നടപടി പാടില്ലെന്നു പറയാൻ പാടില്ലെന്നു പറയുന്നത് ശരിയല്ല. നിയമപരിധി ലംഘിച്ചാൽ ശിക്ഷയുണ്ടാകും.
താൻ സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ച സംഭവത്തിന്റെ പലിശകൊണ്ട് എല്ലാക്കാലത്തും പ്രതിപക്ഷം ജീവിക്കാൻ നോക്കണ്ട. ശ്രീരാമകൃഷ്ണൻ എന്ന വ്യക്തിയല്ല ചെയറിൽ ഇരിക്കുന്ന സപീക്കറാണ് നടപടിയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2015 ബജറ്റ് അവതരണവേളയിൽ സംഭവിച്ചത് നിർഭാഗ്യകരമായ സംഭവങ്ങൾ: ശ്രീരാമകൃഷ്ണൻ
01:11 AM Nov 22, 2019 | Deepika.com