തിരുവനന്തപുരം: അബ്കാരി തൊഴിലാളി ക്ഷേമനിധി നിയമത്തിൽ അബ്കാരി തൊഴിലാളികളുടെ നിർവചനത്തിൽ ലേബലിംഗ് തൊഴിലാളികളെയും ഉൾപ്പെടുത്തുന്നതിനുള്ള ഭേദഗതി ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ബിൽ നിയമമാകുന്നതോടെ ലേബലിംഗ് തൊഴിലാളികൾക്കും ക്ഷേമനിധിയിൽ അംഗത്വം ലഭിക്കും.
അംശദായത്തിനു പുറമെ തൊഴിലുടമകൾ അടയ്ക്കേണ്ട ഗ്രാറ്റുവിറ്റി വിഹിതം തൊഴിലാളികളുടെ വേതനത്തിന്റെ അഞ്ചു ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി ഉയർത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്. സർക്കാർ ജീവനക്കാരുടെ ശന്പളപരിഷ്കരണം സംബന്ധിച്ച് ധനകാര്യ വകുപ്പ് 2016ൽ പുറപ്പെടുവിച്ച ഉത്തരവിന്റെ ആനുകൂല്യം കെടിഡിസിയിലെ സർക്കാർ അംഗീകൃത തസ്തികകളിലെ ജീവനക്കാർക്കു ബാധകമാക്കാൻ തീരുമാനിച്ചു.
കേരള കെട്ടിട നിർമാണ തൊഴിലാളി ബോർഡിന്റെ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ഒരു അഡീഷണൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. തലശ്ശേരി തലായ് മത്സ്യബന്ധന തുറമുഖത്തിന്റെ സമീപത്തുള്ള ചാലിൽ ഗോപാലപ്പേട്ട ഭാഗത്ത് ഫിംഗർ ജെട്ടി നിർമിക്കുന്നതിന് ഭരണാനുമതി നൽകാൻ തീരുമാനിച്ചു. ഫിംഗർ ജെട്ടിക്ക് 5.23 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.
അബ്കാരി ക്ഷേമനിധി പരിധിയിൽ ലേബലിംഗ് തൊഴിലാളികളേയും ഉൾപ്പെടുത്തി
12:19 AM Nov 22, 2019 | Deepika.com