തിരുവനന്തപുരം: ഷാഫി പറന്പിൽ എംഎൽഎയ്ക്കും കെഎസ്യു നേതാക്കൾക്കും നേരെയുണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ സ്പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം മുഴക്കി.
ഇതേത്തുടർന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സഭ നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിക്കാതെ കസേരയിൽ നിന്നെഴുന്നേറ്റ് ചേംബറിലേക്കു മടങ്ങി. പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ സ്തംഭിച്ചു.
അന്പതു മിനിറ്റിനു ശേഷം സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിപക്ഷ ബഹളം തുടർന്നു. ഡയസിൽ കയറിയ റോജി എം. ജോണ്, ഐ.സി. ബാലകൃഷ്ണൻ, എൽദോസ് പി. കുന്നപ്പിള്ളി, അൻവർ സാദത്ത് എന്നിവർക്കെതിരേ നടപടിയുണ്ടാകുമെന്നു സ്പീക്കർ സൂചന നൽകി. പ്രതിപക്ഷ പ്രതിഷേധം തുടർന്നതിനാൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിഞ്ഞു.
ഇപ്പോഴത്തെ നിയമസഭയുടെ കഴിഞ്ഞ പതിനാറു സമ്മേളനങ്ങളിൽ ആദ്യമായാണു സ്പീക്കറുടെ ഡയസിൽ കയറിയുള്ള പ്രതിഷേധം അരങ്ങേറുന്നത്.
ഷാഫിയെ മർദിച്ച സംഭവത്തിൽ സഭ നിർത്തിവച്ചുള്ള ചർച്ചയ്ക്ക് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു.
ഏതാനും നിമിഷങ്ങൾക്കുള്ളിൽ പ്രതിപക്ഷാംഗങ്ങളായ റോജി എം. ജോണ്, ഐ.സി. ബാലകൃഷ്ണൻ, എൽദോസ് പി. കുന്നപ്പിള്ളി, അൻവർ സാദത്ത് എന്നിവർ മുദ്രാവാക്യം മുഴക്കി ഡയസിലേക്ക് പാഞ്ഞുകയറി. ഇവരെ പിന്തിരിപ്പിക്കുവാനായി വി.പി. സജീന്ദ്രനും ഡയസിലേക്കു കയറിയെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല.
ഡയസിൽ നാലു പേർ പ്രതിഷേധിച്ചു കൊണ്ടിരുന്നപ്പോൾ മറ്റു പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ നിന്നു മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. നിമിഷങ്ങൾക്കകം ചെയറിൽ നിന്നെഴുന്നേറ്റ സ്പീക്കർ ഒന്നും പറയാതെ ചേംബറിലേക്കു മടങ്ങി.
ഇതോടെ ഡയസിൽ നിന്നു പ്രതിഷേധിച്ചവർ താഴേക്കു വന്നു. പ്രതിപക്ഷം നടുത്തളത്തിൽ മുദ്രാവാക്യം മുഴക്കി നിന്നതോടെ ഭരണപക്ഷാംഗങ്ങൾ മുൻനിരയിൽ സംഘടിച്ചെത്തി പ്രതിപക്ഷത്തിനെതിരേ മുദ്രാവാക്യം മുഴക്കി. ഇരുവരും മുഖാമുഖം മുദ്രാവാക്യം വിളിയുമായി അൽപസമയം തുടർന്ന ശേഷം അന്തരീക്ഷം ശാന്തമായി.
സഭ നിർത്തിവച്ച ശേഷം സ്പീക്കർ കക്ഷിനേതാക്കളുടെ യോഗം വിളിച്ചുചേർത്തു. നേരത്തെ സഭയിലില്ലാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഈ സമയം നിയമസഭയിലെത്തി. ചർച്ചയിൽ ധാരണയാകാതെയാണ് അമ്പതു മിനിറ്റിനു ശേഷം സഭ വീണ്ടും സമ്മേളിച്ചത്. മുഖ്യമന്ത്രി സഭയിലേക്ക് വന്നില്ല. സ്പീക്കർ എത്തിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി.
നിർഭാഗ്യകരം, തുടർനടപടി ആലോചിക്കും: സ്പീക്കർ
സഭയിലുണ്ടായത് നിർഭാഗ്യകരമായ സംഭവങ്ങളാണെന്നു ബഹളത്തിനിടെ പറഞ്ഞ സ്പീക്കർ, ഇക്കാര്യത്തിൽ തുടർനടപടികൾ കൂടിയാലോചിച്ചു തീരുമാനിക്കേണ്ടി വരുമെന്നു പറഞ്ഞു.
ഷാഫിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ, അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ടാൽ നടപടിയെടുക്കാമെന്ന മുൻ നിലപാടിൽ മുഖ്യമന്ത്രിക്കുവേണ്ടി മറുപടിപറഞ്ഞ മന്ത്രി ഇ.പി. ജയരാജൻ ഉറച്ചുനിന്നതോടെ പ്രതിപക്ഷാംഗങ്ങൾ വീണ്ടും നടുത്തളത്തിലിറങ്ങി. ഇതോടെ സഭാനടപടികൾ വെട്ടിച്ചുരുക്കി രണ്ടു ബില്ലുകൾ പാസാക്കി സഭ പിരിഞ്ഞു.
പ്രതിഷേധം ഡയസിൽ
01:04 AM Nov 21, 2019 | Deepika.com