തിരുവനന്തപുരം: ജനാധിപത്യമായ രീതിയിൽ സമരം ചെയ്ത ഷാഫി പറന്പിൽ എംഎൽഎയുടെ തല തല്ലിത്തകർത്ത പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത അന്വേഷണം നടത്തണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസിൻമേൽ പ്രസംഗിക്കവെയാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്.
എംഎൽഎ അല്ല സാധാരണക്കാരായവർക്കെതിരേ ആയാലും ഇത്തരം പോലീസ് അതിക്രമങ്ങൾ ശരിയല്ല. സമരം ചെയ്ത വിദ്യാർഥികളെ അതിക്രൂരമായി മർദിച്ചപ്പോഴും ഏതെങ്കിലും ഒരു പോലീസുകാരനു മർദനം ഏറ്റിട്ടുണ്ടോ. ഇത്രയും ഭീകരമായ പോലീസ് താണ്ഡവത്തിനു കാരണം എന്താണ്. തലയ്ക്ക അടിയേറ്റ എംഎൽഎയെ എആർ ക്യാന്പിലേക്ക് കൊണ്ടുപോയത് എന്തിനുവേണ്ടിയാണ്. എംഎൽഎയെ സന്ദർശിക്കാനായി എആർ ക്യാന്പിലേക്കു പോയ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ വാഹനം കടത്തിവിടാൻ പോലും ആദ്യം പോലീസുകാരൻ തയാറായില്ല. കേന്ദ്രത്തിൽ നരേന്ദ്ര മോദി ചെയ്യുന്നതു തന്നെയാണ് കേരളത്തിൽ പിണറായി വിജയൻ ചെയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഭരണപക്ഷ എംഎൽഎ ആയ എൽദോ ഏബ്രഹാമിനെ മർദിച്ച സംഭവത്തിൽ എസ്ഐയെ മാറ്റിയതല്ലാതെ ഒരു നടപടിയുമുണ്ടായില്ല. ഭരണപക്ഷ എംഎൽഎയ്ക്ക് ഇതാണ് സ്ഥിതിയെങ്കിൽ നാട്ടുകാരുടെ സ്ഥിതി എന്താവും. ക്രൂരമനോഭാവമുള്ള പോലീസുകാർ രാഷ്ട്രീയ യജമാനന്മാർക്ക് ദാസ്യപ്പണി ചെയ്യുകയാണ്. ഏറ്റവും പക്ഷപാതപരമായി പെരുമാറുന്നതാണ് പോലീസ് നയം. പാർട്ടി പറയുന്നത് മാത്രം അനുസരിക്കുന്ന രീതിയിലുള്ള പോലീസ് ഭരണത്തിൽ എംഎൽഎമാർക്കു പോലും രക്ഷയില്ലാതായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഷാഫിക്ക് പരുക്കേറ്റ സാഹചര്യവും പോലീസ് നടപടിയും അന്വേഷിക്കാൻ ആഭ്യന്തര അഡീഷണൽ .ചീഫ്സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നു മന്ത്രി ഇ.പി. ജയരാജൻ മറുപടി പറഞ്ഞു. ഈ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നുംമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തോട് ശിക്ഷിച്ചു കഴിഞ്ഞു അന്വേഷിക്കുന്നതിൽ എന്താണ് നീതി എന്നായിരുന്നു മന്ത്രിയുടെ മറു ചോദ്യം. സംസ്ഥാനത്തു സമാധാന അന്തരീക്ഷം തകർക്കാൻ അനുവദിക്കില്ല.
പോലീസിനെ കയറൂരി വിടുന്നില്ല. ആരുടെയും വഴിവിട്ട നീക്കങ്ങൾ അനുവദിക്കില്ല. നിയന്ത്രിക്കേണ്ടത് നിയന്ത്രിക്കും. തെറ്റായ നടപടികൾ അനുവദിക്കില്ല. ജനാധിപത്യപ്രതിഷേധത്തെ അടിച്ചമർത്തുന്നത് സർക്കാർ നയമല്ല. പോലീസ് അതിക്രമം അനുവദിക്കില്ല. നിതാന്തജാഗ്രതയോടെ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ മുന്നേറ്റമാണ പോലീസ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അടിയന്തര പ്രമേയ നോട്ടീസ് നല്കിയ വി.ടി ബൽറാമും സർക്കാരിനെതിരേ ശക്തമായാണ് സംസാരിച്ചത്. സമരത്തെ ക്രൂരമായാണ് പോലീസ് നേരിട്ടതെന്നു ബൽറാം പറഞ്ഞു. കെഎസ്യു സംസ്ഥാനപ്രസിഡന്റ് കെ.എം. അഭിജിത്തിനെ കയറ്റിയ വാഹനം മൂന്നോ നാലോ വിദ്യാർഥികൾ തടഞ്ഞപ്പോൾ പോലീസുകാർ വിദ്യാർഥികളെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. പോലീസിന്റെ ഗ്രനേഡ് ആക്രമണത്തിൽ ഒരു വിദ്യാർഥിയുടെ കൈവിരൽ അറ്റുപോയ നിലയിലാണ്.
കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സുനീഷ്ബാബുവാണ് പോലീസ് നരനായാട്ടിന് നേതൃത്വം നല്കിയത്. "നിന്റെ എംഎൽഎയ്ക്ക് രണ്ടെണ്ണം കിട്ടിയപ്പോൾ മതിയായില്ലേടാ' എന്നായിരുന്നു അസി. കമ്മീഷണറുടെ ആക്രോശമെന്നും ബൽറാം പറഞ്ഞു. ഒരു പോലീസുകാരൻ ഷാഫിയുടെ കൈ കടിച്ചുപറിക്കുകയും ചെയ്തു. കേരള പോലീസ് വാനരസേനയായി മാറിയോ എന്നും ബൽറാം ചോദിച്ചു.
ചോദ്യങ്ങളിൽനിന്നു പ്രതിപക്ഷം വിട്ടുനിന്നു
തിരുവനന്തപുരം: ഷാഫി പറന്പിൽ എംഎൽഎയെ പോലീസ് മർദിച്ച വിഷയം ചോദ്യോത്തര വേള നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിരാകരിച്ചതിനെത്തുടർന്നു പ്രതിപക്ഷം ചോദ്യോത്തര വേളയിൽ ചോദ്യങ്ങളിൽ നിന്നും വിട്ടുനിന്നു. വിഷയം വി.ടി. ബൽറാം അടിയന്തര പ്രമേയമായി അവതരിപ്പിക്കുമെന്നതിനാൽ ചോദ്യോത്തര വേള നിർത്തിവച്ചു ചർച്ച ചെയ്യേണ്ടതില്ലെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. പ്രതിഷേധ ബാനറുമായി പ്രതിപക്ഷം ബഹളം തുടരുന്നതിനിടെ തങ്ങൾ ചോദ്യങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
പോലീസുകാരെ സസ്പെൻഡ് ചെയ്യണമെന്നു പ്രതിപക്ഷം; അന്വേഷണത്തിനുശേഷം നടപടിയെന്നു മന്ത്രി
01:04 AM Nov 21, 2019 | Deepika.com