തിരുവനന്തപുരം: ചെലവിന് ആനുപാതികമായി സംസ്ഥാനത്തിന്റെ നികുതിവരുമാനം 20 ശതമാനം ഉയർത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ, ഇതു നടക്കാതിരുന്നതാണു പിഴവിനു കാരണമെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ചരക്കുസേവന നികുതി(ജിഎസ്ടി)യുടെ ഭാഗമായ കേന്ദ്രവിഹിതം ലഭിക്കാത്തതിനാലാണു സംസ്ഥാനത്തു സാന്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയതെന്നും തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു.
എന്നാൽ, ധൂർത്തും അഴിമതിയും സ്വജനപക്ഷപാതവും മൂലമാണു സംസ്ഥാനം ഗുരുതര സാന്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതെന്നും വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്നും ആരോപിച്ച് ശൂന്യവേളയിൽ പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
സർക്കാർ സ്കൂളുകളുടെയും ആശുപത്രികളുടെയും നവീകരണത്തിന്റെ ഭാഗമായി കൂടുതൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും അധ്യാപകരുടെയും തസ്തികകൾ സൃഷ്ടിച്ചതാണു സർക്കാർ ചെലവ് 16- 17 ശതമാനം വരെ അധികരിക്കാൻ ഇടയാക്കിയതെന്നു ധനമന്ത്രി പറഞ്ഞു. ഇതിനൊപ്പം 20 ശതമാനം നികുതി വരുമാനം ഉയർത്താനായിരുന്നു ലക്ഷ്യം. ക്ഷേമപ്രവർത്തനങ്ങൾക്കു മാത്രമല്ല, അടിസ്ഥാനസൗകര്യ വികസനം, ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി, പവർ ഗ്രിഡ്, ദേശീയപാതാ വികസനം എന്നിവയ്ക്കെല്ലാം പണം ചെലവഴിച്ചു. പവർഗ്രിഡ് യാഥാർഥ്യമായതോടെ 2040 വരെയുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കപ്പെട്ടു.
മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമായി നികുതിയിലും ഇളവു നൽകാനായി. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയിൽ 329 കോടി മാത്രമാണു കുടിശികയുള്ളത്. മൊത്തം ബില്ലിന്റെ 10 ശതമാനം മാത്രമാണു കുടിശിക. കേന്ദ്രസർക്കാർ നൽകേണ്ട 1600 കോടി നൽകിയില്ല. ഇതേത്തുടർന്നാണു നിയന്ത്രണം. തദ്ദേശസ്ഥാപന പദ്ധതിവിഹിതത്തിൽ 43.3 ശതമാനം വിഹിതം ചെലവഴിക്കാനായി. സംസ്ഥാനത്തു സാന്പത്തിക നിയന്ത്രണമുണ്ടെങ്കിലും ഒരു വികസന പ്രതിസന്ധിയുമില്ലെന്നും തോമസ് ഐസക് പറഞ്ഞു.
കഴിഞ്ഞ വർഷത്തെ പണം ഈ വർഷത്തെ പദ്ധതിയിൽനിന്നു ചെലവഴിച്ച ശേഷമാണു 43.3 ശതമാനമായി ഉയർന്നതെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ വി.ഡി. സതീശൻ ആരോപിച്ചു. ഇതൊഴിച്ചാൽ 30 ശതമാനം തുക മാത്രമാണു ചെലവഴിക്കാനായത്. കാബിനറ്റ് റാങ്കുകൾ വാരിക്കോരി കൊടുക്കുന്നതും ഉപദേശികളെ ഓരോ ദിവസവും നിയോഗിച്ചു വാരിക്കോരി കൊടുക്കുന്നതുമെല്ലാം ധനപ്രതിസന്ധിക്ക് ഇടയാക്കി. ധനമന്ത്രി രാജിവയ്ക്കുന്നതാണു നല്ലതെന്നു പറഞ്ഞ വി.ഡി. സതീശൻ, അല്ലെങ്കിൽ സർക്കാരിന്റെ അവസാനകാലത്തെ മുഴുവൻ വീഴ്ചയും ധനമന്ത്രിയുടെ തലയിലിരിക്കുമെന്നും പറഞ്ഞു.
അടുത്ത മാസത്തെ സർക്കാർ ജീവനക്കാരുടെ ശന്പളം നൽകാൻ ഈ മാസത്തെ മുഴുവൻ ചെലവും നിർത്തിച്ചിരിക്കുകയാണെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ഒ. രാജഗോപാൽ എന്നിവരും പ്രസംഗിച്ചു.
ധന പ്രതിസന്ധി: പ്രതിപക്ഷം നിയമസഭ വിട്ടു
01:14 AM Nov 20, 2019 | Deepika.com