തിരുവനന്തപുരം: കെഎസ്യു നിയമസഭാ മാർച്ചിനു നേരേ പോലീസിന്റെ തേർവാഴ്ച. ഷാഫി പറന്പിൽ എംഎൽഎ ഉൾപ്പടെയുള്ളവർക്കു ലാത്തിച്ചാർജിൽ പരിക്കേറ്റു. പോലീസ് ലാത്തിച്ചാർജിനിടെ നിലത്തു വീണ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെ പോലീസ് വളഞ്ഞിട്ടു മർദിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കെഎസ്യു മാർച്ച് നിയമസഭയ്ക്ക് മുന്നിൽ എത്തിയപ്പോഴാണ് സംഭവ ങ്ങൾ.
വാളയാർ കേസ്, പിഎസ്സി തട്ടിപ്പ്, വിവിധ സർവകലാശാലകളിലെ മാർക്ക് ദാനം തുടങ്ങിയ വിഷയങ്ങളിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. പി.ടി. തോമസ് മാർച്ച് ഉദ്ഘാടനം ചെയ്തു. തുടർന്നു പ്രസംഗിച്ചു മടങ്ങിപ്പോകുന്നതിനിടെ ഉണ്ടായ സംഘർഷത്തിലാണ് പോലീസിന്റെ ലാത്തിയടിയിൽ ഷാഫി പറന്പിലിനു പരിക്കേറ്റത്. ഷാഫി പറന്പിൽ, കെ.എസ്. ശബരീനാഥ് എന്നിവർ നിയമസഭാ മാർച്ചിനെ അഭിസംബോധന ചെയ്തശേഷം മടങ്ങുന്പോൾ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിലിടപെട്ടപ്പോഴാണ് ഷാഫിയുടെ തലയ്ക്കു പരിക്കേറ്റത്. ജലപീരങ്കി പ്രയോഗത്തിൽ റോഡിൽ വീണ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനെ പോലീസ് സംഘം വളഞ്ഞിട്ടു മർദിക്കുകയും ചെയ്തു.
ലാത്തിച്ചാർജിൽ തലപൊട്ടിയ എംഎൽഎ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ പോലീസ് ക്യാന്പിലേക്ക് കൊണ്ടുപോയതിനെ തുടർന്ന് വീണ്ടും പോലീസുമായി വാക്കേറ്റമുണ്ടായി. ഒടുവിൽ എംഎൽഎമാരുടെ പ്രതിഷേധത്തെ തുടർന്നാണ് പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഷാഫി പറന്പിലിനെ കൂടാതെ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, അബ്ദുൾ റഷീദ്, നവീൻ നൗഷാദ്, യദുകൃഷ്ണൻ , അഡാഫ് ,സെയ്തലി കായ്പ്പാടി, നൗഫൽ,ജോമോൻ, ജിഹാദ് എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കെഎസ്യു നിയമസഭാ മാർച്ചിനു നേരേ ലാത്തിച്ചാർജ്
01:14 AM Nov 20, 2019 | Deepika.com