തിരുവനന്തപുരം: കെഎസ്യു പ്രവർത്തകർ നടത്തിയ നിയമസഭാ മാർച്ചിനിടെ ഷാഫി പറന്പിലിനുനേരേ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
കേരള മദ്രസാധ്യാപക ക്ഷേമനിധി ബില്ലിന്റെ ചർച്ചയ്ക്ക് മന്ത്രി ഡോ. കെ.ടി. ജലീൽ മറുപടിപ്രസംഗം നടത്തുന്നതിനിടെയാണ് പ്രതിപക്ഷാംഗങ്ങൾ വിഷയം സഭയിൽ ഉന്നയിച്ചത്.
പോലീസ് മർദനത്തിൽ തലയ്ക്കടിയേറ്റ് റോഡിൽ വീണ ഷാഫി പറന്പിലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നില്ലെന്നും നന്ദാവനം എആർ ക്യാന്പിലുള്ള ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും പ്രതിപക്ഷാംഗങ്ങൾ ഒന്നടങ്കം പറഞ്ഞു. പ്രതിപക്ഷം സീറ്റു വിട്ടിറങ്ങി നടുത്തളത്തിനടുത്തേക്കു നീങ്ങി.
സർക്കാരുമായി ആലോചിച്ച് ശക്തമായ നടപടി സ്വീകരിക്കാമെന്നു സ്പീക്കർ ഉറപ്പുനൽകിയതോടെ പ്രതിപക്ഷം സീറ്റുകളിലേക്കു മടങ്ങി. ഈ സമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിലുണ്ടായിരുന്നില്ല. പരിക്കേറ്റ ഷാഫി പറന്പിലിനെ സ്പീക്കർ ഇടപെട്ട് ആശുപത്രിയിലാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ ആവശ്യപ്പെട്ടു. കെഎസ്യു സമരം താനാണ് ഉദ്ഘാടനം ചെയ്തതെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെ പോലീസ് തല്ലിച്ചതച്ചതെന്നും ഷാഫി പറന്പിലിനെയും മർദിച്ചതെന്നും പി.ടി. തോമസ് വിവരിച്ചു.
നടപടി സ്വീകരിക്കാമെന്നും സഭ നടക്കട്ടെയെന്നും സ്പീക്കർ പറഞ്ഞെങ്കിലും പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിക്കുന്നതായി പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ പ്രഖ്യാപിച്ചു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
ഷാഫി പറന്പിലിനു നേരേ പോലീസ് അതിക്രമം: നിയമസഭയിൽ ബഹളം, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
01:14 AM Nov 20, 2019 | Deepika.com