തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ക്ഷേമ പെൻഷൻകാരും അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്തുന്നതിനുള്ള സമയപരിധി സർക്കാർ ഡിസംബർ 15 വരെ നീട്ടി. മുൻപ് ഇത് നവംബർ 30 ആയാണ് നിശ്ചയിച്ചിരുന്നത്. 53.4 ലക്ഷത്തോളം വരുന്ന പെൻഷൻകാർ ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രക്രിയയാണ് മസ്റ്ററിംഗ്.
അക്ഷയകേന്ദ്രത്തിൽ നേരിട്ടെത്തി വിരലടയാളം വഴിയോ, കണ്ണ് ഉപയോഗിച്ചോ മസ്റ്ററിംഗ് നിർവഹിക്കണം. ഇത് സൗജന്യമായിരിക്കും. അക്ഷയകേന്ദ്രങ്ങൾക്ക് സർക്കാർ ആയിരിക്കും ഇതിനുള്ള തുക നൽകുക. മസ്റ്ററിംഗിന് അക്ഷയ കേന്ദ്രങ്ങൾ പണം ആവശ്യപ്പെട്ടാൽ തദ്ദേശസ്ഥാപനത്തിലോ, അക്ഷയ ജില്ലാ ഓഫീസിലോ പരാതി നൽകാവുന്നതാണ്. മസ്റ്ററിംഗിന് ആധാർ കാർഡ് നിർബന്ധമാണ്. കിടപ്പുരോഗികളായ പെൻഷൻകാർ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ വിവരം അറിയിക്കണം. ഇവരുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും.
ആധാർ കാർഡ് ഇല്ലാതെ പെൻഷൻ വാങ്ങുന്നവർക്ക്, ഗസറ്റഡ് ഓഫീസറുടെ ലൈഫ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാന്വൽ മസ്റ്ററിംഗ് നടത്താവുന്നതാണ്.
മസ്റ്ററിംഗ്: സമയപരിധി നീട്ടി
01:12 AM Nov 20, 2019 | Deepika.com