തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ കാലതാമസം ഒഴിവാക്കാൻ സർക്കാർ നടപടി തുടങ്ങിയെന്ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക്. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസമാണ് ഇതിൽ പ്രധാനം. ഇതു പരിഹരിക്കുന്നതിനു കിഫ്ബി പദ്ധതികളുടെ ഭൂമി ഏറ്റെടുക്കലിനു മാത്രമായി നാല് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സംഘത്തെ നിയോഗിക്കും. പദ്ധതി അവലോകനത്തിനായി കിഫ്ബിക്ക് സ്വന്തമായി അപ്രൈസർ വിഭാഗം വേണമെന്നാണു സർക്കാർ നിലപാട്. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
ഈ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് അധികമായി വരുന്ന കാര്യമാണു സ്വകാര്യ ഏജൻസികളെ ചുമതലപ്പെടുത്തിയത്. ഈ ഏജൻസികൾക്കു കിഫ്ബിയുമായി നേരിട്ട് ബന്ധമില്ല.
കഴിഞ്ഞ മൂന്നു സർക്കാരുകളുടെ കാലത്തായി റോഡ്, പാലം എന്നിവയുടെ നിർമാണത്തിനായി 40,000 കോടി രൂപയുടെ പദ്ധതികളാണ് ആകെ ഉണ്ടായിരുന്നത്. എന്നാൽ കിഫ്ബിക്ക് കീഴിൽ 50,000 കോടി രൂപയുടെ പദ്ധതികളാണ് ഈ സർക്കാർ നടപ്പിലാക്കുന്നത്. ഇതിൽ 46,000 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി.
വ്യവസായ പാർക്കുകളിൽ സോളാർ വൈദ്യുതി ഉത്പാദിപ്പിക്കാൻ നടപടി സ്വീകരിക്കും : മന്ത്രി
തിരുവനന്തപുരം: വ്യവസായ പാർക്കുകളിൽ സോളാർ വൈദ്യുതി ഉത്പാദിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ അറിയിച്ചു. സംരംഭകരുടെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി കെഎസ്ഇബിക്ക് കൈമാറും. ഇതിലൂടെ അധിക വരുമാനവും ലഭിക്കും.
ക്വാറികളുടെ പ്രവർത്തനങ്ങൾ നിയ്രന്ത്രിക്കാനും നിരീക്ഷിക്കാനും വിവിധ ഏജൻസികൾ ചേർന്നു സംയുക്ത പരിശോധന നടത്തുന്നതിതിനു ബുദ്ധിമുട്ടുണ്ടെന്നു മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ അറിയിച്ചു.
സ്വകാര്യ ബസ് സർവീസുകളിൽനിന്ന് കുടിശിക പിരിച്ചെടുക്കാനുണ്ട്
തിരുവനന്തപുരം: അന്തർ സംസ്ഥാന സ്വകാര്യ ബസ് സവീസുകളിൽ നിന്ന് 41.63 കോടി രൂപ നികുതി കുടിശിക ഇനത്തിൽ പിരിച്ചെടുക്കാനുണ്ടെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. നികുതി കുടിശിക വരുത്തിയ വാഹന ഉടമകൾക്കെതിരേ നോട്ടീസ് അയച്ചിട്ടുണ്ട്. തുക പിരിച്ചെടുക്കുന്നതിനു റവന്യു റിക്കവറി നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി ശശീന്ദ്രൻ.
ഡാമുകൾ കേന്ദ്രീകരിച്ച് ഹൈഡൽ ടൂറിസം പദ്ധതി
തിരുവനന്തപുരം: കെഎസ്ഇബിയുടെ കീഴിലുള്ള ഡാമുകൾ കേന്ദ്രീകരിച്ചു പുതിയ ഹൈഡൽ ടൂറിസം പദ്ധതി നടപ്പിലാക്കുമെന്നു മന്ത്രി എം.എം. മണി നിയമസഭയെ അറിയിച്ചു. ഇടുക്കി ഡാം കേന്ദ്രീകരിച്ച് ലേസർ ഷോയും അക്വേറിയവും ആരംഭിക്കും. ഇതിനായി 26 കോടി രൂപയുടെ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി കേന്ദ്ര ടൂറിസം വകുപ്പിനു കൈമാറിയിട്ടുണ്ട്. ഇടുക്കി പൊന്മുടി, മാട്ടുപ്പെട്ടി, ആനയിറങ്കൽ, തിരുവനന്തപുരം ലോവർ മീൻമുട്ടി എന്നീ ഡാമുകളിലും മൂന്നാർ ഹൈഡൽ പാർക്കിലും സഹകരണ സ്ഥാപനങ്ങളുമായി ചേർന്നു വരുമാനം പങ്കിടൽ വ്യവസ്ഥയിൽ അമ്യൂസ്മെന്റ് പാർക്കുകൾ ആരംഭിക്കുന്നതിന് നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഷി അഗസ്റ്റിൻ, പി.ജെ.ജോസഫ്, മോൻസ് ജോസഫ്, എൻ. ജയരാജ് എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി മണി.
ഐസിയുവിൽ കഴിയുന്ന രോഗികളുടെ വിവരം കൃത്യമായ ഇടവേളകളിൽ അറിയിക്കാൻ സംവിധാനം
തിരുവനന്തപുരം: ആശുപത്രി ഐസിയുവിലും സിസിയുവിലും കഴിയുന്ന രോഗികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ ലഭ്യമാക്കുന്നതിനും സംവിധാനം ഏർപ്പെടുത്തുമെന്നു മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ അറിയിച്ചു. എൽഇഡി സ്ക്രീനിലൂടെ വിവരങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണ് ഉദ്ദേശിക്കുന്നത്. ആദ്യം സർക്കാർ ആശുപത്രികളിൽ ഇതു നടപ്പാക്കിയശേഷം സ്വകാര്യ ആശുപത്രികൾക്കും നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.
ഐസിയുവിൽ സിസിടിവി സ്ഥാപിച്ച് അതിലൂടെ വിവരങ്ങൾ ലഭ്യമാക്കാനാകില്ല. ഇതു രോഗികളുടെ സ്വകാര്യതയെ ഹനിക്കുമെന്ന റിപ്പോർട്ട് ലഭിച്ചതായും മഞ്ഞളാംകുഴി അലിയുടെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
കിഫ്ബി പദ്ധതികളുടെ കാലതാമസം ഒഴിവാക്കാൻ നടപടി തുടങ്ങി
12:08 AM Nov 20, 2019 | Deepika.com