തിരുവനന്തപുരം: കരാർ എടുത്ത ശേഷം ടെൻഡർ തുക പല മടങ്ങ് ഉയർത്തി നൽകിയ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തെ മുഴുവൻ ഫയലുകളും പരിശോധിക്കുമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ അവസാനകാല തീരുമാനങ്ങളിൽ ക്രമക്കേടുണ്ടെന്നു പറഞ്ഞു ഫയലുകൾ പരിശോധിച്ചിട്ട് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.
സംസ്ഥാനം നേരിടുന്ന ഗുരുതര സാന്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചയിലാണു ധനമന്ത്രിയും പ്രതിപക്ഷവും മുഖാമുഖം വാക്പോരിലേക്കു കടന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു പാലാരിവട്ടം പാലം നിർമാണ ക്രമക്കേടു പോലെ എത്രയോ ക്രമക്കേടു നടന്നെന്നു മന്ത്രി പറഞ്ഞു. എത്രയോ കരാർ തുകകൾ ഉയർത്തി നൽകി. ടെൻഡർ എക്സസ് നൽകിയ മുഴുവൻ ഫയലുകളും പരിശോധിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തു ഗുരുതര ക്രമക്കേടു നടന്നെന്നു പറഞ്ഞാണു മന്ത്രിസഭയുടെ അവസാനകാലത്തെ എല്ലാ ഫയലുകളും എ.കെ. ബാലൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി പുനഃപരിശോധിച്ചതെന്നും ഇതിൽ എന്തെങ്കിലും ക്രമക്കേടു കണ്ടെത്താനായോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഏറ്റവും കൂടുതൽ ശാസ്ത്രീയ അഴിമതി നടത്തുന്ന സർക്കാരാണ് ഇതെന്നും രമേശ് ആരോപിച്ചു.
കരാർ തുക ഉയർത്തിയ യുഡിഎഫിന്റെ കാലത്തെ മുഴുവൻ ഫയലും പരിശോധിക്കുമെന്നു ധനമന്ത്രി
12:08 AM Nov 20, 2019 | Deepika.com