ശബരിമല: മണ്ഡലകാല തീർഥാടന ക്രമീകരണങ്ങൾ വിലയിരുത്താൻ യുഡിഎഫ് പ്രതിനിധി സംഘം ഇന്നലെ നിലയ്ക്കൽ, പന്പ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലസന്ദർശനം നടത്തിയത്.
തീർഥാടകർക്കായി വാഹനപാർക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്ന നിലയ്ക്കലിൽ അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് സമിതി വിലയിരുത്തി. ചെറുവാഹനങ്ങൾ പന്പയിലേക്കു പോകാൻ അനുവദിക്കണമെന്നും നിലയ്ക്കലിൽ ഇറങ്ങുന്ന തീർഥാടകരെ കെഎസ്ആർടിസി ചൂഷണം ചെയ്യുകയാണെന്നും യുഡിഎഫ് സംഘം അഭിപ്രായപ്പെട്ടു. പന്പയിലേക്ക് വാഹനങ്ങൾ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നിർദേശങ്ങൾ സർക്കാർ അംഗീകരിക്കുകയായിരുന്നുവെന്നും ഭക്തരുടെ താത്പര്യങ്ങൾ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും എംഎൽഎമാർ പറഞ്ഞു. പാർക്കിംഗ് ഗ്രൗണ്ടുകൾ പൂർണസജ്ജമായിട്ടില്ല, കുടിവെള്ള പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല തുടങ്ങിയവ നിലയ്ക്കൽ ഇടത്താവളവുമായി ബന്ധപ്പെട്ടുണ്ട്.
പന്പയിലും അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. കഴിഞ്ഞ ഒരുവർഷമായി പന്പയിൽ തീർഥാടകരുടെ സൗകര്യം വർധിപ്പിക്കാൻ യാതൊരു ക്രമീകരണവുമുണ്ടായില്ല. മണ്ഡലകാലം ആരംഭിക്കുന്നതിനു തൊട്ടുമുന്പ് തുടങ്ങിവച്ച പല പ്രവൃത്തികളും അസൗകര്യങ്ങൾക്കിടയാക്കിയിട്ടുണ്ടെന്നും സമിതി അഭിപ്രായപ്പെട്ടു. ഭക്തർക്ക് വിരിവയ്ക്കാൻ സൗകര്യമില്ല, നടപ്പന്തലുകൾ ചോർന്നൊലിക്കുന്നു, ശൗചാലയങ്ങൾ ഇല്ല തുടങ്ങി പന്പയിൽ ക്രമീകരണങ്ങൾ ഒന്നുമായിട്ടില്ലെന്ന് സമിതിയംഗങ്ങൾ അഭിപ്രായപ്പെട്ടു.
പ്രളയത്തിന്റെ പേരിൽ ഇപ്പോഴും പന്പയിൽ ക്രമീകരണങ്ങൾ നടത്തുന്നില്ല. കഴിഞ്ഞ ഒരു വർഷം യാതൊന്നും പന്പയിൽ നടന്നിട്ടില്ലെന്നും വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും മുഖ്യമന്ത്രിക്കും ദേവസ്വംമന്ത്രിക്കും കത്തുനൽകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സമിതിയംഗങ്ങൾ സന്നിധാനത്തെത്തിയും ക്രമീകരണങ്ങൾ വിലയിരുത്തും. എംഎൽഎമാരായ വി.എസ്. ശിവകുമാർ, പാറയ്ക്കൽ അബ്ദുള്ള, പി.ജെ. ജോസഫ്, ഡോ.എൻ. ജയരാജ് എന്നിവരാണ് സംഘത്തിലുള്ളത്.
യുഡിഎഫ് പ്രതിനിധി സംഘം നിലയ്ക്കലിലും പന്പയിലും സന്ദർശനം നടത്തി
12:07 AM Nov 20, 2019 | Deepika.com