തിരുവനന്തപുരം: പഴങ്ങളിൽനിന്നും ധാന്യങ്ങളിൽനിന്നും മദ്യം ഉത്പാദിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ ആന്റി ഡ്രഗ്സ് സ്റ്റുഡന്റ്സ് യൂണിയന്റെ (എഡിഎസ്യു) ഭീമഹർജി. മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്കാണ് വിദ്യാർഥികൾ ഭീമഹർജി സമർപ്പിച്ചത്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ എഡിഎസ്യു പ്രവർത്തിക്കുന്ന ഇരുന്നൂറിൽപരം വിദ്യാലയങ്ങളിൽനിന്നായി കാൽ ലക്ഷത്തിലധികം വിദ്യാർഥികൾ ഒപ്പിട്ടതാണ് ഭീമഹർജി. പ്രത്യക്ഷത്തിൽ ജനക്ഷേമകരമായി തോന്നുമെങ്കിലും ഗുരുതരമായ ഭവിഷ്യത്തുകൾ കുടുംബത്തിലും സമൂഹത്തിലും പ്രത്യേകിച്ച് കുട്ടികളിലും ഉണ്ടാകുമെന്ന വിദ്യാർഥികളുടെ ആശങ്കയാണ് എഡിഎസ്യുവിന്റെ നേതൃത്വത്തിലുള്ള ഭീമഹർജിക്കു പിന്നിൽ.
സുലഭമായി മദ്യം ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും അവസരം നൽകുമ്പോൾ മദ്യത്തിനും മറ്റു ലഹരിപദാർഥങ്ങൾക്കും വിദ്യാർഥികൾ വേഗത്തിൽ അടിമകളാകാനുള്ള സാധ്യത ഏറെയുണ്ട്. ചെറുപ്പകാലം മുതൽ ലാഘവത്തോടെ മദ്യപാനത്തെ വീക്ഷിക്കുമ്പോൾ തെറ്റായ പ്രവണതകൾ ശീലിക്കാൻ നിർദിഷ്ട മദ്യനയം കാരണമായേക്കാം. ഈ നീക്കത്തിൽനിന്നു സർക്കാർ പിന്തിരിയണമെന്ന് വിദ്യാർഥികൾ ഹർജിയിൽ ആവശ്യപ്പെട്ടു.
എംഎൽഎമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ എഡിഎസ്യു ഡയറക്ടർ റവ. ഡോ. ജോൺസൺ അന്ത്യാംകുളം, കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ഡോ. ജോസ്ലെറ്റ് മാത്യു, എഡിഎസ് യു ഓർഗനൈസർ അഡ്വ. മനോജ് എം. കണ്ടത്തിൽ, ചീഫ് ആനിമേറ്റർ ആൽബിൻ മണ്ടുംപാല, എഡിഎസ്യു ജനറൽ സെക്രട്ടറി എബിൻ മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകിയത്.
പഴങ്ങളിൽനിന്നു മദ്യോത്പാദനം: ഭീമഹർജിയുമായി വിദ്യാർഥികൾ
11:37 PM Nov 19, 2019 | Deepika.com