തിരുവനന്തപുരം: കേരള സർവകലാശാലയിൽ മോഡറേഷൻ മാർക്കിൽ തട്ടിപ്പു നടത്തി മാർക്ക് കൂട്ടി നൽകി തോറ്റ വിദ്യാർഥികളെ ജയിപ്പിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല. സൈബർ സെല്ലിന്റെ സഹകരണത്തോടെ അന്വേഷണം നടത്താനാണ് കമ്മീഷണർക്ക് ഡിജിപി നിർദേശം നൽകിയത്.
സെർവറിൽ കയറി മോഡറേഷൻ മാർക്ക് തിരുത്തിയതായാണു കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സൈബർ സെല്ലിന്റെ സഹായവും തേടിയത്. 2016 ജൂണ് മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ 16 ഡിഗ്രി പരീക്ഷകളിലെ മാർക്ക് തിരുത്തിയെന്ന കണ്ടെത്തലിനെക്കുറിച്ചാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഇന്നലെ രാവിലെ സർവകലാശാലയിലെത്തിയ അന്വേഷണ സംഘം രജിസ്ട്രാറുടെ മൊഴി രേഖപ്പെടുത്തി. കംപ്യൂട്ടർ സെന്ററിൽ നേരിട്ടെത്തി സെന്റർ ഡയറക്ടറെ കണ്ടു വിശദാംശങ്ങൾ ആരാഞ്ഞു.
സർവകലാശാല നിയോഗിച്ചിട്ടുള്ള മൂന്നംഗ സമിതിയും ക്രൈംബ്രാഞ്ചിലെ സൈബർ ഉദ്യോഗസ്ഥരും ഒരുമിച്ചാണ് ഇന്നലെ അന്വേഷണം നടത്തിയത്. എന്നാൽ, മൂന്നംഗ സമിതിക്ക് ഏതു പാസ്വേഡ് ഉപയോഗിച്ചാണ് മാർക്ക് തട്ടിപ്പ് നടത്തിയെന്നു കണ്ടെത്താനായിട്ടില്ല.
നിലവിലുള്ള സോഫ്റ്റ്വേറിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് 2016ൽ പരീക്ഷാ വിഭാഗം കംപ്യൂട്ടർ സെന്റർ ഡയറക്ടർക്ക് നൽകിയ നിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കാത്തതിന് വൈസ് ചാൻസലർ കംപ്യൂട്ടർ സെന്റർ ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സോഫ്റ്റ്വേറിൽ പാകപ്പിഴയുള്ളതായി കാണിച്ചു തിരിമറി നടത്തിയവരെ കണ്ടെത്താനാകുന്നില്ലെന്ന നിഗമനത്തിലെത്തി അന്വേഷണം അട്ടിമറിക്കാൻ സർവകലാശാലക്കുള്ളിൽ തന്നെ ചിലർ ശ്രമിക്കിന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. സർവകലാശാലയ്ക്കു പുറത്തുള്ള സർക്കാരിന്റെ സ്വതന്ത്ര കംപ്യൂട്ടർ സ്ഥാപനങ്ങളെ ഏൽപ്പിച്ചാൽ മാത്രമേ തിരിമറി കൃത്യമായി കണ്ടെത്താൻ കഴിയുവെന്ന് സർവകലാശാലയിലെ ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഐടി സെൽ കൃത്യമായി പാസ്വേഡുകൾ പിൻവലിച്ചില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മോഡറേഷൻ തിരിമറിയിലൂടെ ജയിപ്പിച്ച് ഡിഗ്രി സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയവരെ കണ്ടെത്തി അവരെ ചോദ്യം ചെയ്താൽ തിരിമറി നടത്തിയവരെ കണ്ടെത്താനാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
കേരള യൂണിവേഴ്സിറ്റി മോഡറേഷൻ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
11:11 PM Nov 19, 2019 | Deepika.com