കൊച്ചി: ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തരുടെ ചെറുവാഹനങ്ങൾ പന്പയിലേക്ക് കടത്തിവിടാൻ കഴിയില്ലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടറിയട്ടേയെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹർജി ഇന്നു വീണ്ടും പരിഗണിക്കാനായി മാറ്റി.
ഭക്തരുടെ കാറുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ പന്പയിലേക്ക് കടത്തി വിടണമെന്നാവശ്യപ്പെട്ട് റിട്ടയേർഡ് ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി. പ്രസന്നകുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പ്രളയത്തെത്തുടർന്ന് പന്പ, ഹിൽടോപ്പ് തുടങ്ങി മുന്പ് പാർക്കിംഗ് അനുവദിച്ച മേഖലകൾ തകർന്ന നിലയിലാണെന്നും ഇവിടെ പാർക്കിംഗ് അനുവദിക്കാൻ കഴിയില്ലെന്നും പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് നൽകി.
എന്നാൽ ഭക്തർക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ ചെറുവാഹനങ്ങൾ അനുവദിച്ചു കൂടേയെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. ഭക്തരെ പരമാവധി സഹായിക്കുന്ന നിലപാടല്ലേ വേണ്ടത്. 2017 വരെ അനുവദിച്ച സൗകര്യങ്ങൾ നൽകിക്കൂടേ, ക്രമസമാധാന പ്രശ്നം എന്തെങ്കിലും ഉണ്ടായാൽ പോലീസിന് കോടതിയെ സമീപിക്കാമല്ലോ. ശബരിമലയിലേക്ക് ഭക്തർ ഒഴുകുകയാണ് വേണ്ടതെന്നും ദേവസ്വം ബെഞ്ച് വാക്കാൽ പറഞ്ഞു. ജില്ലാ പോലീസ് സൂപ്രണ്ട് നൽകിയ സ്റ്റേറ്റ്മെന്റ് ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കട്ടേയെന്നും വ്യക്തമാക്കി.
പന്പയിലേക്ക് ചെറുവാഹനങ്ങൾ: പോലീസ് എതിർത്തു; അറിയേണ്ടത് സർക്കാരിന്റെ നിലപാടെന്ന് ഹൈക്കോടതി
12:49 AM Nov 19, 2019 | Deepika.com