കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പിടികൂടിയ സിപിഎം പ്രവര്‍ത്തകരായ അലന് ഷുഹൈബിനും താഹ ഫസലിനുമൊപ്പമുണ്ടായിരുന്നതു മാവോയിസ്റ്റ് നേതാവ് പാണ്ടിക്കാട് ഉസ്മാന്. കേരള, തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗവും പോലീസും തെരയുന്നയാളാണ് ഉസ്മാനെന്നു പോലീസ് അറിയിച്ചു.
നേരത്തെ ഉണ്ണിയെന്ന പേരുള്ളയാളാണ് ഒപ്പമുണ്ടായിരുന്നതെന്നാണു യുവാക്കള്‍ പോലീസിനോടു പറഞ്ഞിരുന്നത്. എന്നാല്‍, കൂടുതല്‍ ചോദ്യംചെയ്യലിനൊടുവിലാണ് ഉസ്മാനെ ക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത പന്തീരാങ്കാവ് പോലീസിനു പുറമേ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), ഇന്റലിജന്‍സ് ബ്യൂറോ (ഐബി), സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എന്നിവരും അലനെയും താഹയെയും മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. ഇവരോടും ഉസ്മാനെക്കുറിച്ച് മൊഴി നല്‍കിയിട്ടുണ്ട്. ചോദ്യംചെയ്യലില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളായിരുന്നു ഇരുവരും ആദ്യം പറഞ്ഞിരുന്നത്. ചോദ്യംചെയ്യലിനൊടുവിലാണ് പിടിയിലായവരിൽ ഒരാള്‍ ഉസ്മാനെക്കുറിച്ചുള്ള വിവരം വെളിപ്പെടുത്തിയത്. ഉസ്മാനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, മാവോയിസ്റ്റ് ബന്ധം ആരോപിച്ചു യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കോടതി 30 വരെ റിമാന്‍ഡ് ചെയ്തു.
രക്ഷപ്പെട്ടതു മാവോയിസ്റ്റ് പാണ്ടിക്കാട് ഉസ്മാൻ; രണ്ടു പ്രതികളും വീണ്ടും റിമാൻഡിൽ
12:48 AM Nov 19, 2019 | Deepika.com