ജനഹൃദയങ്ങളിൽ ഇടം നേടിയ ആത്മാവച്ചന്റെ 125-ാം ജന്മദിനം നാളെ. 1894 നവംബർ 20ന് ജനിച്ച ബ്രൂണോ അച്ചൻ 97 വർഷത്തെ സുദീർഘമായ ജീവിതംകൊണ്ട് ജനഹൃദയങ്ങളിൽ ജീവിക്കുന്ന വിശുദ്ധനായി. പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാൽ അഭിഷിക്തനായ അദ്ദേഹത്തെ ജനങ്ങൾ സ്നേഹാദരപൂർവം ‘ആത്മാവച്ചൻ’എന്നു വിളിച്ചിരുന്നു. ദരിദ്രരും രോഗികളും അവശരും ആലംബഹീനരുമായിരുന്നവർക്ക് അദ്ദേഹം അത്താണിയായിരുന്നു.
താനുമായി ഇടപെടുന്നവരുടെ ഹൃദയങ്ങളെ സ്പർശിക്കാനുള്ള കഴിവ് ശ്രദ്ധേയമായിരുന്നു.
വചനോപാസന വഴി ഈശ്വര സായൂജ്യം പ്രാപിച്ച ബ്രൂണോ അച്ചനിൽനിന്ന് നിർഗളിച്ച പരിമള സുഗന്ധം അനുഭവസ്ഥരെ ദൈവാനുഭവത്തിലെത്തിക്കാൻ പര്യാപ്തമായിരുന്നു. സന്യാസ സമർപ്പിത ജീവിതത്തിന്റെ ലാളിത്യവും വിനയവും ബ്രൂണോ അച്ചനിൽ വിളങ്ങി ശോഭിച്ചിരുന്നു.
പ്രഭാതത്തിലും പ്രദോഷത്തിലും ധ്യാനസമയത്ത് ഈ താപസൻ ദൈവസായൂജ്യം പ്രാപിച്ചിരുന്നു. ആ സമയത്താണ് നിശബ്ദതയിൽ ദൈവത്തിൽനിന്ന് ആത്മാവിലേക്ക് ഒഴുകുന്ന ദിവ്യസ്നേഹാമൃതം അച്ചൻ ആനന്ദലഹരിയോടെ നുകർന്നുകൊണ്ടിരുന്നത്.
ആരുടെയും കുറ്റങ്ങളും കുറവുകളും പറയാത്ത ബ്രൂണോ അച്ചൻ എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്തിരുന്നു.
ബ്രൂണോ അച്ചനെ ‘ജീവിക്കുന്ന വിശുദ്ധനായി’ കണ്ട സമകാലികർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബ്രൂണോ അച്ചനെ വിശുദ്ധനായി നാമകരണം ചെയ്തുകാണാൻ. 125-ാം ജന്മദിനാഘോഷം 23ന് രാവിലെ ഏഴിന് കുര്യനാട് സെന്റ് ആൻസ് ആശ്രമ ദേവാലയത്തിൽ വച്ച് ദിവ്യബലിയർപ്പണത്തോടുകൂടി നടത്തും.
ഫാ. ജയിംസ് നരിതൂക്കിൽ സിഎംഐ
പുണ്യശ്ലോകനായ ബ്രൂണോ കണിയാരകത്ത് സിഎംഐ
12:14 AM Nov 19, 2019 | Deepika.com