കൊച്ചി: ഒരു കിലോഗ്രാം കഞ്ചാവ് കൈവശം വച്ചാൽ ഒരു വർഷം തടവും വില്പനയ്ക്കായി മദ്യം കൈവശം വച്ചാൽ പത്തു വർഷം തടവും ലഭിക്കുന്ന തരത്തിലുള്ള ശിക്ഷകളിലെ വിവേചനത്തിനു ന്യായീകരണമില്ലെന്നു ഹൈക്കോടതി. ഒന്നര ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം വിൽക്കാനായി കൈവശം വച്ച കേസിൽ അറസ്റ്റിലായ കൊട്ടാരക്കര സ്വദേശി രാധാകൃഷ്ണപിള്ളയ്ക്കു ജാമ്യം അനുവദിച്ചാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്.
അനധികൃതമായി മദ്യം വിൽക്കുകയോ വില്പനയ്ക്കുവേണ്ടി മദ്യം സ്റ്റോക്ക് ചെയ്യുകയോ ചെയ്താൽ അബ്കാരി നിയമപ്രകാരം പത്തു വർഷം വരെ തടവു ശിക്ഷ ലഭിക്കും. സെഷൻസ് കോടതിയിലാണു വിചാരണ. ഒരു കിലോ കഞ്ചാവ് കൈവശം വച്ചതു പിടിച്ചാൽ നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രോപ്പിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം ഒരു വർഷം വരെയാണ് തടവുശിക്ഷയെന്നും മജിസ്ട്രേട്ട് കോടതിയിലാണു വിചാരണയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മദ്യം കൈവശം വച്ചെന്ന പേരിൽ ഒട്ടേറെ കേസുകൾ സെഷൻസ് കോടതികളിലും അഡീ. സെഷൻസ് കോടതികളിലുമായി കുമിഞ്ഞുകൂടുന്നുണ്ട്. ഇതനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചടയമംഗലത്തു വിദേശമദ്യം വിൽക്കുന്നതിനിടെ കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് രാധാകൃഷ്ണപിള്ളയെ ഒന്നര ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മൂന്നു ലിറ്റർ വരെ മദ്യം കൈവശം വയ്ക്കാമെന്നിരിക്കെ മദ്യം വിറ്റെന്നാരോപിച്ച് തന്നെ എക്സൈസുകാർ കേസിൽ കുടുക്കിയതാണെന്നും 60 ദിവസമായി കസ്റ്റഡിയിലാണെന്നും ഹർജിക്കാരൻ വ്യക്തമാക്കി.
ജാമ്യം നൽകുന്നതിനെ എതിർത്ത പ്രോസിക്യൂഷൻ ഇയാൾക്കെതിരേ എട്ട് കേസുകൾ നിലവിലുണ്ടെന്നും വ്യക്തമാക്കി. ഈ കേസുകളിൽ ഹർജിക്കാരൻ ഇതുവരെ ശിക്ഷിക്കപ്പെട്ടില്ലെന്നു വിലയിരുത്തിയാണ് സിംഗിൾബെഞ്ച് ഉപാധികളോടെ ജാമ്യം നൽകിയത്. ഹർജിക്കാരന് 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എല്ലാ ശനിയാഴ്ചകളിലും രാവിലെ അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.
കഞ്ചാവ് കേസിൽ തടവ് ഒരു വർഷം, മദ്യം പിടിച്ചാൽ പത്തു വർഷം
12:14 AM Nov 19, 2019 | Deepika.com