അടൂർ: വികസന പദ്ധതികൾ ഏറ്റെടുക്കുന്പോൾ എതിർപ്പുകൾ സ്വാഭാവികമാണെന്നും അത്തരക്കാരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് ആദ്യം ചെയ്യുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അടൂരിൽ ഇടമണ്‍ - കൊച്ചി 400 കെവി പവർ ഹൈവേയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൂടംകുളം ആണവനിലയത്തിൽനിന്നുമുള്ള കേരള വിഹിതമായ വൈദ്യുതി എത്തിക്കാൻ പവർ ഹൈവേയുടെ പൂർത്തീകരണം സാധ്യമായേ തീരൂവെന്ന ഘട്ടത്തിലാണ് ഈ പ്രശ്നത്തിൽ സർക്കാർ ഇടപെട്ടത്. ചില മേഖലകളിൽനിന്നു പദ്ധതിക്കെതിരേ പ്രതിഷേധമുണ്ടായപ്പോൾ നാടിന്റെ വികസനത്തിനു ചില ബുദ്ധിമുട്ടുകൾ സഹിച്ചേ മതിയാകൂവെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി. എതിർപ്പുകൾ തുടർന്നവർ സർക്കാർ എന്താണെന്നു മനസിലായതോടെ പിന്മാറി. പദ്ധതി പൂർത്തിയായപ്പോൾ എല്ലാവരും ഇതിനെ സ്വാഗതം ചെയ്യുന്നു.
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഇത്തരം ഒരു ലൈൻ അനിവാര്യമെന്ന് ആളുകൾക്കു ബോധ്യപ്പെട്ടിട്ടുണ്ട്. ഏതു സർക്കാർ വന്നാലും നമ്മുടെ നാട് ഇങ്ങനെയേ പോകൂവെന്ന ധാരണ ഇപ്പോൾ മാറിയിട്ടുണ്ട്. ഗെയിൽ പൈപ്പ് ലൈൻ പൂർത്തിയാകാൻ ഇനി മൂന്ന് കിലോമീറ്റർ മാത്രമാണ് അവശേഷിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രി എം.എം. മണി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, എംഎൽഎമാരായ ചിറ്റയം ഗോപകുമാർ, രാജു ഏബ്രഹാം, മാത്യു ടി. തോമസ്, വീണാ ജോർജ്, കെ.യു. ജനീഷ് കുമാർ, എസ്. രവി, കളക്ടർ പി.ബി. നൂഹ്, ഡോ.ബി. അശോക്,എൻ.എസ്. പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
ഇടമണ്‍-കൊച്ചി പവർഹൈവേ കമ്മീഷൻ ചെയ്തു
11:02 PM Nov 18, 2019 | Deepika.com