തിരുവനന്തപുരം: കേരള സർവകലാശാലാ മാർക്ക് തട്ടിപ്പു വിവാദത്തിൽ നൽകിയ മോഡറേഷൻ റദ്ദാക്കാൻ വൈസ് ചാൻസലറുടെ നിർദേശം. കൃത്രിമം നടന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് മോഡറേഷന്റെ മറവിൽ നൽകിയ അധിക മാർക്ക് റദ്ദാക്കാൻ വൈസ് ചാൻസലർ നിർദേശിച്ചത്.
അധികമാർക്ക് കിട്ടിയവരുടെ മാർക്ക് ലിസ്റ്റുകൾ പിൻവലിക്കാനും നിർദേശം നൽകി. മോഡറേഷൻ ലഭിച്ച വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റുകൾ മാത്രമായിരിക്കും പിൻവലിക്കുക. കൂടുതൽ വിവരങ്ങൾ കംപ്യൂട്ടറിൽ നിന്നും ശേഖരിക്കുന്നതിനായി കപ്യൂട്ടർ വിദഗ്ധർ ഇന്നു കേരള സർവകലാശാലയിലെത്തി പരിശോധന നടത്തും.
ബിഎ, ബിഎസ്സി പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്. മോഡറേഷൻ മാർക്ക് തട്ടിപ്പ് രണ്ട് ഡെപ്യൂട്ടി രജിസ്ട്രാർമാർക്ക് നൽകിയ പാസ്വേഡ് ഉപയോഗിച്ചാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. മാർക്ക് കംപ്യൂട്ടറിൽ രേഖപ്പെടുത്താനായി പാസ്വേഡ് പരീക്ഷാ വിഭാഗത്തിലെ പല ജീവനക്കാർക്കും നൽകിയിരുന്നുവെന്ന് ഇവർ സർവകലാശാലയെ അറിയിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണത്തോടൊപ്പം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്താനും കേരള സർവകലാശാല തീരുമാനിച്ചിട്ടുണ്ട്.
കേരള സർവകലാശാല മോഡറേഷൻ ക്രമക്കേടിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് വൈസ് ചാൻസലർ ശനിയാഴ്ച ഡിജിപിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ രജിസ്ട്രാർ ഡിജിപിക്കു കത്തും നൽകിയിട്ടുണ്ട്. അതേസമയം, കേരള സർവകലാശാലയിൽ മോഡറേഷനിൽ തട്ടിപ്പു നടത്തി വിദ്യാർഥികളെ കൂട്ടത്തോടെ വിജയിപ്പിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാകില്ലെന്നു സർവകലാശാലാ മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്. ശശികുമാർ പറഞ്ഞു.
കേരള സർവകലാശാലാ മാർക്ക് തട്ടിപ്പ്: മോഡറേഷൻ റദ്ദാക്കും
01:39 AM Nov 18, 2019 | Deepika.com