കൈപ്പുഴ (കോട്ടയം): മരമൊടു കല്ലുകൾ കനകം വെള്ളി... മനമിയലും പടി ചെന്പുംമിരുന്പും... കൈകാലുകളിൽ മൈലാഞ്ചിപ്പൊട്ടിട്ടു കാതിൽ കൂണുക്കും കഴുത്തിൽ കാശുമാലയും കാലിൽ തളയുമിട്ടു ചട്ടയും ഞൊറിഞ്ഞ മുണ്ടും അണിഞ്ഞു വനിതകളും പാദത്തിനുമേൽ കയറ്റിയുടുത്ത കസവുകരയുള്ള മുണ്ടും ബനിയനും അരയിൽ ചുവന്ന പട്ടും തലേക്കെട്ടുമണിഞ്ഞു പുരുഷൻമാരും ചുവടുതെറ്റാതെയും പാദം മുറിയാതെയും കൈമുദ്രകളിൽ കാഴ്ചവിസമയം തീർത്തപ്പോൾ അതു വിശ്വാസത്തിന്റെയും കലയുടെയും വേറിട്ട കാഴ്ചയായി.
കെസിവൈഎൽ സുവർണജൂബിലി വർഷത്തിന്റ സമാപനത്തിന്റെ ഭാഗമായി കൈപ്പുഴ സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിലാണ് ക്നാനായ സമുദായത്തിന്റെ പാരന്പര്യവും പ്രൗഢിയും വിളിച്ചോതി 700ലധികം പേർ അണിനിരന്ന മെഗാ മാർഗംകളി അരങ്ങേറിയത്. കോട്ടയം അതിരൂപതയുടെ വിവിധ ഇടവകകളിൽനിന്നെത്തിയ നൂറുകണക്കിനു യുവജനങ്ങളാണ് ക്നാനായ സമുദായം വിശ്വാസപാരന്പര്യത്തോടു ചേർത്തു സൂക്ഷിക്കുന്ന കലാവിരുന്നായ മാർഗംകളിയുടെ ഈണവും താളവും ചുവടും വേഷവിധാനങ്ങളും തെല്ലും തെറ്റാതെ അവതരിപ്പിച്ചത്.
700 പേരെ ഒരേ വേദിയിൽ അണിനിരത്തി മാർഗംകളിയുടെ ചുവടുവയ്ക്കുകയെന്ന അത്യപൂർമായ ശ്രമം അവതരണത്തിൽ വൻവിജയമായപ്പോൾ സംഘാടകർക്കും നേതാക്കൾക്കും അഭിമാനം.
മാർഗംകളിയെ അതിന്റെ മികവിലും തനിമയിലും പുതിയ തലമുറയിലേക്കു പകർന്നു നൽകിയതു കോട്ടയം അതിരൂപതയുടെ മുൻ വികാരി ജനറാൾ റവ.ഡോ. ജേക്കബ് വെള്ളിയാനാണ്.
ഹാദുസ ക്രൈസ്തവ കലാകേന്ദ്രത്തിലൂടെ മാർഗംകളിയുടെ ശീലുകൾ തിരികെയെടുത്തു പഠിപ്പിച്ചതും സ്കൂൾ കലോത്സവത്തിൽ മത്സര ഇനമാക്കി മാറ്റിയതും അദ്ദേഹത്തിന്റെ കഠിനശ്രമ ഫലമായാണ്. ജനറൽ കണ്‍വീനർ ഫാ. ബേബി കാട്ടിയാങ്കൽ മാർഗംകളി ഉദ്ഘാടനം ചെയ്തു.
700 യുവതീ യുവാക്കൾ അണിചേർന്നു; മനംകവർന്നു മെഗാ മാർഗംകളി
01:21 AM Nov 18, 2019 | Deepika.com