എടത്വ: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു വിദ്യാർഥി മരിച്ചു. സഹയാത്രികനായ സുഹൃത്തിന്റെ നില അതീവ ഗുരുതരം. എടത്വ സെന്റ് അലോഷ്യസ് കോളജ് ബികോം ടാക്സ് അവസാന വർഷ വിദ്യാർഥിയായ തകഴി പഞ്ചായത്ത് ഒന്പതാം വാർഡ് ചെക്കിടിക്കാട് പഴയപുരയ്ക്കൽ ആശാംപറന്പിൽ മിനിയുടെ മകൻ കെവിൻ ബിജു (20) ആണ് മരിച്ചത്. സഹയാത്രികനായ എടത്വ പഞ്ചായത്ത് 14-ാം വാർഡിൽ പച്ച പുത്തൻതറ സിബിയുടെയും മോനിമ്മയുടെയും മകൻ മോബിനാ(19)ണ് ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.50ന് അന്പലപ്പുഴ- തകഴി സംസ്ഥാനപാതയിൽ കരുമാടി ജംഗ്ഷനു സമീപത്തായിരുന്നു അപകടം. വോളിബോൾ കളി കാണാനായാണ് ഇരുവരും കരുമാടിയിലേക്കു പോയതെന്നു പറയുന്നു. തിരികെ വരുന്ന വഴി നിയന്ത്രണം തെറ്റിയ ബൈക്ക് മതിലിലിടിച്ചു കെവിനും മോബിനും റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽപെട്ട ഇരുവരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് കെവിൻ മരിച്ചത്.
തലയ്ക്കു പരിക്കേറ്റ മോബിനെ വണ്ടാനം മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. കെവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഏക സഹോദരി ക്ലെറിൻ. സംസ്കാരം പിന്നീട്. അന്പലപ്പുഴ പോലീസ് മേൽനടപടി സ്വീകരിച്ചു.
ബൈക്ക് മതിലിൽ ഇടിച്ചു വിദ്യാർഥി മരിച്ചു, സുഹൃത്തിന്റെ നില ഗുരുതരം
12:49 AM Nov 18, 2019 | Deepika.com