തിരുവനന്തപുരം: കേരള സർവകലാശാലയിൽ രേഖകളിൽ കൃത്രിമം കാണിച്ച് മോഡറേഷനിൽ ക്രമക്കേടു നടത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സർവകലാശാലാ വൈസ് ചാൻസലർ ഡോ. മഹാദേവൻ പിള്ള ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു ഡിജിപിക്കു കത്തും നൽകി.
ആഭ്യന്തര അന്വേഷണത്തിനുശേഷം പോലീസ് അന്വേഷണം മതിയെന്ന നിലപാടിലായിരുന്നു ആദ്യം സർവകലാശാല. എന്നാൽ, മാർക്ക് ദാനത്തിൽ സർവകലാശാലയ്ക്കെതിരെ ആരോപണം ശക്തമായ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്ന ആവശ്യവുമായി വൈസ് ചാൻസലർ തന്നെ രംഗത്തെത്തിയത്. മാർക്ക് തട്ടിപ്പുമായി ബന്ധപ്പെട്ടു രണ്ടു ജീവനക്കാരെ ഇന്നലെ സ്ഥലംമാറ്റുകയും ചെയ്തു. മോഡറേഷൻ സെക്ഷന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി രജിസ്ട്രാർ, സെക്ഷൻ ഓഫീസർ എന്നിവരെയാണു സ്ഥലംമാറ്റിയത്.
സർവകലാശാലയ്ക്കു കീഴിലുള്ള റീസ്ട്രക്ചർ കോഴ്സുകളിലെ പരീക്ഷകളിലാണു ക്രമക്കേട് നടന്നെന്ന ആരോപണം ഉയർന്നത്.
2016ൽ നടന്ന പരീക്ഷകളിലെ മാർക്ക് തിരുത്തൽ നടന്നതു സർവകലാശാലയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്നാണ് മുൻ സിൻഡിക്കറ്റ് അംഗങ്ങൾ ആരോപിച്ചത്.
ഇടത് അനുഭാവികളായ ജീവനക്കാരുടെ സഹായത്തോടെ മോഡറേഷൻ മാർക്ക് തിരുത്തി വിദ്യാർഥികളെ കൂട്ടത്തോടെ ജയിപ്പിച്ചെന്നായിരുന്നു ആരോപണം.
സാധാരണഗതിയിൽ ഓരോ പരീക്ഷയ്ക്കു ശേഷവും പരീക്ഷാ ബോർഡ് യോഗം കൂടി വിദ്യാർഥികൾക്ക് ഒന്ന്, മൂന്ന്, അഞ്ച് എന്ന രീതിയിൽ മോഡറേഷൻ മാർക്ക് നൽകാറുണ്ട്. പക്ഷേ, 2016ൽ നടന്ന പരീക്ഷകളുടെ കാര്യത്തിൽ ഈ മുൻ നിയമങ്ങളെല്ലാം മാറ്റിമറിക്കപ്പെട്ടുവെന്നാണ് ആരോപണം.
അതേസമയം, സർവകലാശാല സ്വയം നടത്തിയ അന്വേഷണത്തിലാണു മോഡറേഷൻ തട്ടിപ്പിനെക്കുറിച്ചു വ്യക്തമായതെന്നു കേരള യൂണിവേഴ്സിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പ്; അന്വേഷണം തേടി വിസി
01:14 AM Nov 17, 2019 | Deepika.com