തിരുവനന്തപുരം: കടുത്ത സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഏർപ്പെടുത്തിയ ട്രഷറി നിയന്ത്രണങ്ങൾ തുടരുമെന്നു സൂചന. നിയന്ത്രണങ്ങൾ എത്രനാൾ നീളുമെന്നു പറയാനാകില്ലെന്നാണു ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്നലെ പ്രതികരിച്ചത്.
അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾ പാസാക്കുന്നതിനു നേരത്തെതന്നെ നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ, അത്യാവശ്യ ചെലവുകൾക്കല്ലാതെ ഒരു ബില്ലും പാസാക്കരുതെന്നാണു പുതിയ നിർദേശം. തദ്ദേശ സ്ഥാപനങ്ങളുടേത് ഉൾപ്പെടെയുള്ള പദ്ധതിനിർവഹണത്തെ ട്രഷറി നിയന്ത്രണം കാര്യമായി ബാധിക്കും. അത്യാവശ്യ കാര്യങ്ങൾക്കുള്ള 31 ഇനങ്ങളുടെ ചെലവുകൾക്കു മാത്രമാണു ട്രഷറി നിയന്ത്രണം ബാധകമാകാത്തത്.
ജിഎസ്ടി നഷ്ടപരിഹാരമായി കഴിഞ്ഞ മാസം 30 നു കേന്ദ്രത്തിൽനിന്നു ലഭിക്കേണ്ടിയിരുന്ന 1600 കോടി രൂപ ഇതുവരെ ലഭിക്കാത്തതാണ് ഇപ്പോൾ പ്രതിസന്ധി രൂക്ഷമാക്കിയത്.
കേന്ദ്രവിഹിതത്തിലെ കുറവും സാന്പത്തിക മാന്ദ്യവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നു മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ വായ്പാപരിധി വെട്ടിക്കുറച്ചതു മൂലം ഈ വർഷം 6,400 കോടി രൂപയുടെ കുറവു വരും. സാന്പത്തികമാന്ദ്യം മൂലം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും കാര്യമായ കുറവുണ്ടായി.
അടുത്ത മാസത്തെ ശന്പളം നൽകുന്നതു വരെയെങ്കിലും നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. ട്രഷറിയിലെ സമ്മർദം കുറയ്ക്കുന്നതിനായി സർക്കാർ ജീവനക്കാരുടെ ശന്പളം ട്രഷറിയിൽ നിക്ഷേപിക്കാനുള്ള പദ്ധതിക്കു കാര്യമായ പ്രതികരണമുണ്ടായില്ല. ശരാശരി 200 കോടി രൂപ മാത്രമാണ് ട്രഷറിയിൽ ഈ വഴിക്ക് എത്തുന്നത്. അതുതന്നെ മാസാമാസം പിൻവലിക്കുകയും ചെയ്യുന്നു.
വികസനപ്രവർത്തനങ്ങൾ കൂടുതൽ കിഫ്ബി വഴി ആയതിനാൽ ട്രഷറി നിയന്ത്രണങ്ങൾ ബാധിക്കില്ലെന്നു ധനവകുപ്പ് വാദിക്കുന്നു. എന്നാൽ, ട്രഷറി നിയന്ത്രണങ്ങൾ വാർഷിക പദ്ധതിയെയും തദ്ദേശ പദ്ധതി നടത്തിപ്പിനെയും സാരമായി ബാധിക്കാനിടയുണ്ട്. പ്രത്യേകിച്ച് സാന്പത്തികവർഷം അവസാനിക്കാൻ നാലു മാസം മാത്രം അവശേഷിക്കുന്ന സാഹചര്യത്തിൽ.
ലോകബാങ്കിൽനിന്നു പ്രളയാനന്തര പുനർനിർമാണത്തിനായി ലഭിച്ച ആദ്യഗഡു വായ്പയായ 1700 കോടി രൂപ വകമാറ്റി ചെലവഴിച്ചെന്ന് പ്രതിപക്ഷം കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു.
സാന്പത്തിക പ്രതിസന്ധി: ട്രഷറി നിയന്ത്രണം തുടരും
01:14 AM Nov 17, 2019 | Deepika.com