തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല കയറാൻ യുവതികൾക്കു സർക്കാർ സഹായം നൽകില്ല.
സുപ്രീംകോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ പോലീസ് സംരക്ഷണയിൽ യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന വിവിധ നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിലാണു സർക്കാർ തീരുമാനം.
ശബരിമല കയറാൻ യുവതികൾ എത്തിയാൽ അവരെ പന്പയിലോ നിലയ്ക്കലിലോ വച്ചു പിന്തിരിപ്പിക്കാനാണു സർക്കാർ നിർദേശം. വിശാല ഭരണഘടനാ ബെഞ്ചിന്റെ വിധി വരും വരെ നടപടി തുടരും. വിധിയിൽ വ്യക്തത വരും വരെ തിടുക്കപ്പെട്ട നടപടി സർക്കാർ സ്വീകരിക്കരുതെന്നാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ശബരിമലയിൽ എത്തുന്ന യുവതികൾക്കു സർക്കാർ സംരക്ഷണം ഒരുക്കില്ലെന്നും ആക്ടിവിറ്റിസം പ്രചരിപ്പിക്കാനുള്ള വേദിയല്ല, ശബരിമലയെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അഡ്വക്കറ്റ് ജനറൽ, നിയമ സെക്രട്ടറി, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത എന്നിവരുടെ നിയമോപദേശം തേടിയ ശേഷമാണു യുവതീപ്രവേശനം വേണ്ടെന്ന സർക്കാർ നിലപാട്. അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദുമായി, ശബരിമല സുപ്രീംകോടതി വിധി സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിശദമായ ചർച്ച നടത്തി. നിയമ സെക്രട്ടറി, അഡ്വക്കറ്റ് ജനറൽ എന്നിവർ സർക്കാരിന്റെ ഭാഗമെന്നു പൊതുവിൽ കരുതപ്പെട്ടേക്കാമെന്നതിനാലാണു സുപ്രീംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്തയോടും സർക്കാർ നിയമോപദേശം തേടിയത്. മൂവരും സമാനമായ രീതിയിലാണു നിയമോപദേശം നൽകിയിട്ടുള്ളത്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മണ്ഡലകാലത്തു സർക്കാർ സ്വീകരിച്ച നടപടി രാഷ്ട്രീയ തിരിച്ചടിക്കിടയാക്കിയെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ കരുതലോടെ നീങ്ങുന്നത്. തീർഥാടന പ്രദേശത്തു ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കാൻ പോലീസിനു നിർദേശം നൽകിയിട്ടുണ്ട്. അയൽസംസ്ഥാനങ്ങളിൽനിന്നടക്കം യുവതികൾ ദർശനത്തിനായി പോലീസിന്റെ ഓണ്ലൈൻ സംവിധാനം വഴി ബുക്ക് ചെയ്തിട്ടുണ്ട്.
തീർഥാടനകേന്ദ്രത്തിന്റെ പരിശുദ്ധിക്കും കീർത്തിക്കും ഭംഗമേൽക്കുന്ന ഒരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്നോ തീർഥാടകരുടെ ഭാഗത്തുനിന്നോ ഉണ്ടാകാൻ പാടില്ലെന്ന കർശന നിർദേശമാണു നൽകിയിട്ടുള്ളത്. യുവതീപ്രവേശനത്തിന്റെ പേരിൽ നടക്കുന്ന പ്രശ്നങ്ങൾ മൂലം അന്യസംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരുടെ എണ്ണം കുറയും. ശബരിമലയുടെ യശസിനു മങ്ങലേല്പിക്കുന്ന ഈ നടപടി വരുമാനത്തെയും ബാധിച്ചിരുന്നു. ഈ സാഹചര്യങ്ങളിലാണു മുൻകരുതലോടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളത്.
യുവതികളുടെ ശബരിമല കയറ്റം;സർക്കാർ കൈവിട്ടു
12:58 AM Nov 16, 2019 | Deepika.com