തിരുവനന്തപുരം: കോണ്‍ഗ്രസിലെ തർക്കങ്ങളും കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളും മുന്നണിയെ ദുർബലമാക്കുന്നെന്നു യുഡിഎഫ് നേതൃയോഗത്തിൽ ശക്തമായ വിമർശനം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്കു മുന്‍പായി മുന്നണി താഴേത്തട്ടിൽ വരെ ഒറ്റക്കെട്ടായില്ലെങ്കിൽ അപകടമാകുമെന്ന മുന്നറിയിപ്പും യോഗത്തിൽ ഉയർന്നു.
കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങൾ എല്ലാ ഘടകകക്ഷി നേതാക്കളും യോഗത്തിൽ ഉന്നയിച്ചു. പാലായിലെ തോൽവി ചോദിച്ചുവാങ്ങിയതാണ്. തോൽവിയുടെ കാരണങ്ങൾ തേടി പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങൾ വട്ടിയൂർക്കാവിലും കോന്നിയിലും പരാജയത്തിനു കാരണമായതായും നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുപ്പിനായി നേരത്തേ ഒരുക്കം തുടങ്ങണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ വാർഡ് വിഭജനം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുന്നതിനായി ഉപസമിതിയെ നിയോഗിക്കുകയും ചെയ്തു.
പാലായിൽ വിജയസാധ്യതയുള്ള സ്ഥാനാർഥിയെ അല്ല മത്സരിപ്പിച്ചതെന്നു പി.ജെ. ജോസഫ് പറഞ്ഞു. കെ.എം. മാണിയാണു തന്റെ ചിഹ്നം എന്നു മുൻകൂട്ടി പ്രഖ്യാപിച്ച സാഹചര്യത്തിൽ ചിഹ്നത്തിന് എന്തു പ്രസക്തിയെന്നും അദ്ദേഹം ചോദിച്ചു. ചങ്ങനാശേരി മുനിസിപ്പാലിറ്റിയിൽ ചെയർമാൻ മാറുന്ന കാര്യത്തിൽ തീരുമാനമാകാതെ ചർച്ചയ്ക്കു പ്രസക്തിയില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു.
എന്നാൽ, യുഡിഎഫ് നേതൃത്വത്തിൽ ആവശ്യപ്രകാരം താൻ പരസ്യപ്രസ്താവനകളിൽനിന്നു വിട്ടുനിന്നെങ്കിലും മറുഭാഗത്തുനിന്ന് അതുണ്ടായില്ലെന്നു ജോസ് കെ. മാണി പറഞ്ഞു. അതുവഴി താൻ മോശക്കാരനായി. കേരള കോണ്‍ഗ്രസ് മത്സരിക്കുന്നില്ലെന്നും ചിഹ്നം വേണ്ടെന്നും കാണിച്ചു മുൻകൂട്ടി പി.ജെ. ജോസഫ് തെരഞ്ഞെടുപ്പു കമ്മീഷനു കത്തു നൽകിയിരുന്നു എന്നും ജോസ് കെ. മാണി പറഞ്ഞു.
ഏതായാലും, യോഗത്തിന്റെ പൊതുവികാരത്തിന്റെ അടിസ്ഥാനത്തിൽ ഇരുകൂട്ടരുമായും വീണ്ടും ചർച്ച നടത്താൻ യോഗത്തിൽ ധാരണയായി. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ പി.ജെ. ജോസഫുമായും ജോസ് കെ. മാണിയുമായും വെവ്വേറെ ചർച്ച നടത്തി. യോജിച്ചു മുന്നോട്ടു പൊയ്ക്കൂടേ എന്നാണ് നേതാക്കൾ ഇരുവരോടും ആരാഞ്ഞത്. എന്നാൽ, തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം വരാനിരിക്കെ തത്കാലം യോജിപ്പിനുള്ള സാധ്യതകളൊന്നും ചർച്ചയിൽ ഉരുത്തിരിഞ്ഞില്ലെന്നാണ് അറിയുന്നത്.
കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങൾക്കും കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിനും എതിരേ യുഡിഎഫിൽ വിമർശനം
12:58 AM Nov 16, 2019 | Deepika.com