പത്തനംതിട്ട: മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായ സുരക്ഷാ ചുമതലയിൽ വൻ പോലീസ് സംഘത്തെ നിയോഗിച്ചു. ശബരിമല സന്നിധാനം, പന്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ പ്രത്യേക പോലീസ് സംഘം ഇന്നലെ ചുമതലയേറ്റെടുത്തു.
പോലീസിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും തീർഥാടകരുടെ ഇനിയുള്ള യാത്രകൾ. തിരക്ക് കൂടുന്നതിനനുസരിച്ചും മറ്റ് അടിയന്തര ഘട്ടങ്ങളിലും സുരക്ഷാനടപടികളുടെ ഭാഗമായി നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ നിരോധനാജ്ഞ പോലെയുള്ളവ ഇതേവരെ ആലോചിച്ചിട്ടില്ല. കഴിഞ്ഞവർഷം മണ്ഡല, മകരവിളക്കുകാലം പൂർണമായും നിരോധനാജ്ഞ നിലനിന്നിരുന്നു.
ഇന്ന് രാവിലെ 11 മുതൽ മാത്രമേ നിലയ്ക്കൽനിന്നും തീർഥാടകരെ പന്പയിലേക്കും അവിടെനിന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ സന്നിധാനത്തേക്കും കയറ്റിവിടും. സുരക്ഷയുടെ ഭാഗമായ പരിശോധനകൾ മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയദേവ് പറഞ്ഞു.
സന്നിധാനം, പന്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ എസ്പിമാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഇന്നലെ ചുമതലയേറ്റു.
30 വരെയുള്ള ആദ്യഘട്ടത്തിൽ പോലീസ് ആസ്ഥാനത്തെ എഐജി രാഹുൽ ആർ. നായരാണ് സന്നിധാനത്തെ പോലീസ് കണ്ട്രോളർ. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ.എം. സാബു മാത്യു പന്പയിലും കൈംബ്രാഞ്ച് എസ്പി ബാസ്റ്റിൻ സാബു നിലയ്ക്കലും കോഴിക്കോട് സിറ്റി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ പി. വാഹിദ് എരുമേലിയിലും പോലീസ് കണ്ട്രോളർമാരായിരിക്കും. കൂടാതെ ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിൽ റിസർവ്ഡ് ഫോഴ്സും സ്ട്രൈക്കിംഗ് ഫോഴ്സും പ്രവർത്തിക്കും. ആദ്യഘട്ടത്തിൽ 800 പോലീസിനെയാണ് നിലവിൽ നിയോഗിച്ചിരിക്കുന്നത്.
പാർക്കിംഗ്
ശബരിമല തീർഥാടകരുമായി എത്തുന്ന കെഎസ്ആർടിസി ബസുകളൊഴികെ മുഴുവൻ വാഹനങ്ങളുടെയും യാത്ര നിലയ്ക്കലിൽ അവസാനിപ്പിക്കും. നിലയ്ക്കൽ ഇടത്താവളത്തിലായിരിക്കും വാഹനപാർക്കിംഗ്. നിലയ്ക്കലിൽ നിന്ന് പന്പയിലേക്ക് തീർഥാടകർക്കു യാത്ര ചെയ്യാൻ കെഎസ്ആർടിസി ബസ് ക്രമീകരിക്കും. പന്പയിൽ പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാൽ വാഹനങ്ങൾ അനുവദിക്കാനാകില്ലെന്നു പോലീസ് വ്യക്തമാക്കി. ഇന്നു രാവിലെ മുതൽ നിലയ്ക്കൽ - പന്പ ചെയിൻ സർവീസ് തുടങ്ങും. 40 എസി ബസുകൾ, എട്ട് ഇലക്ട്രിക് ബസുകൾ അടക്കം 200 ഓളം ബസുകൾ കെഎസ്ആർടിസി എത്തിച്ചിട്ടുണ്ട്. നിലയ്ക്കലിൽ നിലവിലുള്ള 16 പാർക്കിംഗ് ഗ്രൗണ്ടുകളിലായി 9000 വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയും. നിലയ്ക്കൽ ഗോശാലയ്ക്ക് സമീപം പുതിയതായി 20,000 അധികം ചതുരശ്ര മീറ്റർ വിസ്തൃതിയിലും പാർക്കിംഗ് ഏരിയ ഒരുക്കിയിട്ടുണ്ട്.
വാഹനങ്ങൾ നിലയ്ക്കൽവരെ മാത്രം, സുരക്ഷയൊരുക്കി പോലീസ് സംഘം
11:52 PM Nov 15, 2019 | Deepika.com