കൊല്ലം: യുഡിഎഫ് അധികാരത്തിൽ വന്നാൽ കാരുണ്യ പദ്ധതി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കൊണ്ഗ്രസ് (ഐഎൻടിയുസി) ഏഴാം സംസ്ഥാന സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാരുണ്യ പദ്ധതിക്ക് ബദലായി സംസ്ഥാന സർക്കാർ റിലയൻസുമായി ചേർന്നു നടപ്പാക്കിയ മെഡിസെപ്പ് ആരംഭത്തിൽ തന്നെ തകർന്നു. ലോട്ടറി വില വർധിപ്പിക്കാനുള്ള നീക്കത്തെ എതിർക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. ഇന്നു രാവിലെ 10 ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും.
ഇന്നലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ഡി സി സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ, കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എൻ. അഴകേശൻ, കെപിസിസി. സെക്രട്ടറി എം.എം. നസീർ, യൂണിയൻ ജില്ലാ പ്രസിഡന്റ് ഒബി രാജേഷ്, വടക്കേവിള ശശി, കൃഷ്ണവേണി ജി. ശർമ്മ, പി.വി.പ്രസാദ്, റ്റി. എസ്. അൻസാരി, പി.പി. ഡാൻറ്സ്, കെ.എം. ശ്രീധരൻ, കൈരളി റാഫി, നന്ദിയോട് ബഷീർ, കെ.ആർ. സജീവൻ, പിടി പോൾ, വിടി സേവിയർ, ചവറ ഹരീഷ്കുമാർ, സി.എച്ച്. സൈനുദീൻ, എം.എ. ജോസഫ്, പള്ളിമുക്ക് എച്ച് താജുദീൻ, വിളയത്ത് രാധാകൃഷ്ണൻ, സലിം രാജ്, കെ.ദേവദാസ്, നാഗൂർ കനി, രാജലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.
കാരുണ്യ പദ്ധതിക്കു വേണ്ടി ശക്തമായ നിലപാട് സ്വീകരിക്കും: ചെന്നിത്തല
11:52 PM Nov 15, 2019 | Deepika.com