ചോറ്റാനിക്കര/പള്ളുരുത്തി: തിരുവാങ്കുളത്തിനടുത്ത് കോട്ടയത്തുപാറ മിനി ബൈപാസിൽ ടൂറിസ്റ്റുബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു.
പള്ളുരുത്തി പെരുമ്പടപ്പ് റോഡിൽ ശാസ്താ ടെമ്പിൾ ലൈനിൽ വെളിപ്പറമ്പിൽ രാഘവൻ മകൻ ബേബി (49) കണ്ടത്തിപ്പറമ്പിൽ ബാലകൃഷ്ണപിള്ളയുടെ മകൻ പ്രസാദ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 10.15 ഓടെ ആയിരുന്നു അപകടം. രണ്ടുപേരും ബൈക്കോടുകൂടി ബസിനടിയിൽപ്പെടുകയായിരുന്നു. പ്രസാദിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി. അപകടം നടന്നയുടൻ രണ്ടുപേരെയും നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രസാദ് മരിച്ചിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷമാണ് ബേബി മരിച്ചത്. കോട്ടയത്തുനിന്ന് വിദ്യാർഥികളുമായി വണ്ടർലായിലേക്ക് വരികയായിരുന്നു ടൂറിസ്റ്റ്ബസ്. ജോലിസ്ഥലമായ ചോറ്റാനിക്കരയിലെ സ്കൂട്ടർ വർക്ക്ഷോപ്പിലേക്ക് ബൈക്കിൽ പോവുകയായിരുന്നു ബേബിയും പ്രസാദും . ചോറ്റാനിക്കര പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഇരുവരുടെയും സംസ്കാരം ഇന്നു രാവിലെ ഒന്പതിന് പള്ളുരുത്തി പൊതുശ്മശാനത്തിൽ നടക്കും.
ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു
11:52 PM Nov 15, 2019 | Deepika.com