തിരുവനന്തപുരം: കേരള സർവകലാശാലയിൽ രേഖകളിൽ കൃത്രിമം കാണിച്ച് മാർക്ക് തട്ടിപ്പ് നടത്തി. സർവകലാശാല നടത്തിയ 16 പരീക്ഷകളിലാണ് മോഡറേഷനിൽ കൃത്രിമം നടത്തി വിദ്യാർഥികളെ കൂട്ടത്തോടെ വിജയിപ്പിച്ചത്.
സംഭവം പുറത്തായതിനു പിന്നാലെ ആ സമയത്ത് കരിയർ റിലേറ്റഡ് കോഴ്സുകളുടെ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡപ്യൂട്ടി രജിസ്ട്രാർ എ.ആർ രേണുകയെ സസ്പെൻഡ് ചെയ്ത് വൈസ് ചാൻസലർ ഉത്തരവിറക്കി.
സർവകലാശാലയുടെ പരീക്ഷാ വിഭാഗത്തിലെ ജീവനക്കാരിൽ ചിലർ ഡപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐഡി ദുരുപയോഗം ചെയ്ത് തട്ടിപ്പു നടത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന രഹസ്യസ്വാഭാവത്തിലുള്ള യൂസർ ഐഡി മറ്റുളളവരുമായി പങ്കുവച്ചത് സർവ്വകലാശാലാ നിയമങ്ങൾക്ക് വിരുദ്ധമായതിനാലാണ് ഡപ്യൂട്ടി രജിസ്ട്രാർക്കെതിരേ നടപടിയെടുത്തതെന്ന് സർവകലാശാല വ്യക്തമാക്കുന്നു.
തട്ടിപ്പ് നടന്നെന്ന് വ്യക്തമായതിനെ തുടർന്ന് ഇതു സബംന്ധിച്ച് പരീക്ഷാ കണ്ട്രോളർ വൈസ് ചാൻസിലർക്ക് റിപ്പോർട്ട് നൽകുകയും പ്രൊ വൈസ് ചാൻസലർ ഡപ്യൂട്ടി രജിസ്ട്രാറെ ഹിയറിംഗിന് വിളിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഈ കഴിഞ്ഞ 13 നാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.
തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിൽ പരീക്ഷകളുടെ ഓണ്‍ലൈൻ ക്രമീകരണങ്ങൾ ഓഡിറ്റ് ചെയ്യുന്നതിനും സാങ്കേതിക സംവിധാനങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി സാങ്കേതിക വിദഗ്ധരുടെ കമ്മിറ്റിയെയും നിയമിച്ച് വൈസ് ചാൻസലർ ഉത്തരവിറക്കിയിട്ടുണ്ട്.
2016 ജൂണ്‍ മുതൽ 2019 ജനുവരി വരെ നടന്ന 16 പരീക്ഷകളിലാണ് ക്രമക്കേട് നടത്തിയത്. 16 പരീക്ഷകളിലായി 76 മാർക്ക് മോഡറേഷൻ നൽകാനായിരുന്നു പാസ് ബോർഡുകളുടെ ശിപാർശ. എന്നാൽ 132 മാർക്ക് മോഡറേഷൻ നൽകി വിദ്യാർഥികളെ കൂട്ടത്തോടെ ജയിപ്പിക്കുകയായിരുന്നു.
2016 ൽ ഒന്നാം സെമസ്റ്റർ പരീക്ഷ തോറ്റ വിദ്യാർഥികളെയാണ് മോഡറേഷൻ തിരിമറി നടത്തി വിജയിപ്പിച്ചത്. മറ്റു വിദ്യാർഥികൾ സർവകലാശാലയിൽ വന്ന് അന്വേഷിച്ചപ്പോഴാണ് തിരിമറി പുറത്തായത്. നേരത്തേതന്നെ ഇതു സംബന്ധിച്ച് വൈസ് ചാൻസലർക്ക് പരാതി ലഭിച്ചിരുന്നുവെങ്കിലും ജീവനക്കാരുടെ സംഘടനകളുടെ സമ്മർദത്തിന് വഴങ്ങി കൂടുതൽ അന്വേഷണം നടത്തിയില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.
കേരള സർവകലാശാലയിൽ മാർക്ക് തട്ടിപ്പ്; പരീക്ഷകളിൽ തോറ്റ വിദ്യാർഥികളെ കൂട്ടത്തോടെ ജയിപ്പിച്ചു
11:52 PM Nov 15, 2019 | Deepika.com