കോട്ടയം: യുപിഎ ഗവണ്മെന്റിന്റെ കാലത്തു കൊണ്ടുവന്ന പരാജയപ്പെട്ട വിത്ത് ബിൽ, വീണ്ടും എൻഡിഎ ഗവണ്മെന്റ് പാർലമെന്റിൽ കൊണ്ടുവരുന്നതു കർഷകദ്രോഹകരമാണെന്നു കർഷക യൂണിയൻ-എം സംസ്ഥാന നേതൃയോഗം. ഉത്പാദകർ വാഗ്ദാനം ചെയ്യുന്ന തോതിൽ വിളവ് കിട്ടിയില്ലെങ്കിൽ കൃഷിക്കാർക്ക് പൂർണമായ നഷ്ടപരിഹാരം കിട്ടാനുള്ള നിർദേശങ്ങൾ ഈ ബില്ലിൽ ഇല്ല എന്നാണു വിദഗ്ധർ പറയുന്നത്.
2010ൽ അന്നത്തെ ഗവണ്മെന്റ് കൊണ്ടുവന്ന വിത്ത് ബിൽ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി പരിശോധിച്ചിരുന്നു. ഗുണനിലവാരം ഉറപ്പാക്കൽ,വില നിയന്ത്രണം, നഷ്ടപരിഹാരസമിതി, തുടങ്ങി താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പല നിർദ്ദേശങ്ങളും കമ്മിറ്റി നൽകിയിരുന്നു. കമ്മിറ്റി നിർദേശങ്ങൾ പാടെ തള്ളിക്കളഞ്ഞുകൊണ്ടാണു പുതിയ വിത്ത് ബിൽ കൊണ്ടുവരുന്നതെന്നും കേരള കർഷക യൂണിയൻ -എം സംസ്ഥാന നേതൃയോഗം കുറ്റപ്പെടുത്തി.
കർഷക യൂണിയൻ -എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് അധ്യക്ഷതവഹിച്ചു. കെ.പി. ജോസഫ്, ജോണ്‍ പുളിക്കപറന്പിൽ, സാം ഈപ്പൻ, പോത്തൻ മാന്തോട്ടം, ജോസ് നിലപ്പന, ജോയി നടയിൽ, അലോഷ്യസ് ഏബ്രഹാം, പ്രേംചന്ദ് മാവേലി, തങ്കച്ചൻ വാലുമ്മേൽ, ഏഴംകുളം രാജൻ, സേവ്യർ കളരിമുറി, ജോസ് മുതുകാട്ടിൽ, ജോസ് ഉള്ളാട്ടിൽ, സിബിച്ചൻ കാളാശേരി, ബേബി കറുകമാലിൽ, കെ.എഫ്. അൽഫോണ്‍സ്, ടോമി എടയോടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വിത്ത് ബിൽ കർഷകദ്രോഹം: കർഷക യൂണിയൻ
11:52 PM Nov 15, 2019 | Deepika.com