തിരുവനന്തപുരം: സുപ്രീംകോടതി വിധി സംബന്ധിച്ചു നിയമവിദഗ്ധരോട് ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇനിയും കുറെ കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.
ശബരിമല യുവതീപ്രവേശന വിധിക്കു സ്റ്റേ നൽകിയിട്ടില്ല എന്നാണു മനസിലാകുന്നത്. അഞ്ചംഗ ബഞ്ചിന്റെ വിധി അതേരീതിയിൽ നിലനിൽക്കുന്നു.
സ്ത്രീകളുടെ തുല്യത സംബന്ധിച്ച വിഷയമാണു സുപ്രീംകോടതിയുടെ ഏഴംഗ ബഞ്ചിനു കൈമാറിയത്. സ്ത്രീതുല്യത സംബന്ധിച്ച കേസ് ഏഴംഗ ബഞ്ച് പരിഗണിച്ച ശേഷം അഞ്ചംഗ ബഞ്ച് യുവതീപ്രവേശന വിഷയം വീണ്ടും പരിശോധിക്കുമോ, അതോ ശബരിമല കേസിലെ വിധിയാകെ ഏഴംഗ ബഞ്ച് പരിഗണിക്കുമോയെന്നു വ്യക്തമായിട്ടില്ല. സുപ്രീംകോടതി വിധിയിൽ സ്റ്റേ ചോദിച്ചപ്പോൾ നൽകിയിട്ടില്ല. മാത്രമല്ല വിധി തിരുത്തിയിട്ടുമില്ല. അതിനാൽ യുവതീപ്രവേശന വിധി അതേപടി നിലനിൽക്കുകയാണ്.
ശബരിമല തീർഥാടനം ശനിയാഴ്ച തുടങ്ങുന്നതിനാൽ യുവതികൾ വന്നാൽ എന്തു ചെയ്യണമെന്നു സർക്കാർ അടുത്ത ദിവസങ്ങളിൽ തീരുമാനിക്കും. കോടതിവിധി എന്തായാലും അത് അംഗീകരിക്കുമെന്ന നിലപാടാണു സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമോപദേശം തേടിയശേഷം തീരുമാനിക്കും: മുഖ്യമന്ത്രി
12:56 AM Nov 15, 2019 | Deepika.com