തൊടുപുഴ: ശബരിമല യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായി കേരള കോണ്ഗ്രസ് -എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണം. വിശ്വാസി സമൂഹത്തിന്റെ വിജയമാണ് ണ്ടായിരിക്കുന്നത്. വിശ്വാസികൾക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളാൻ സംസ്ഥാന സർക്കാർ തയാറാവണമെന്നും പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.
കോട്ടയം: ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച് ഏഴംഗ വിശാലബെഞ്ചിനു വിടാനുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ജോസ് കെ. മാണി എംപി. വിശ്വാസ സമൂഹത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈവിധി. ഭരണഘടനാബെഞ്ച് വളരെ വിശദമായി ഈ പ്രശ്നം പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിൽ വിശ്വാസസമൂഹത്തെ മുറിവേൽപ്പിക്കുന്ന ഒരു നടപടിയും സംസ്ഥാന സർക്കാർ എടുക്കാൻ പാടില്ല.
ഭരണഘടനാ ബെഞ്ചിന്റെ വിധി വരുന്നതു വരെ കാത്തിരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം. മണ്ഡലകാലം ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിൽ വിശ്വാസ ഭൂമിയായ ശബരിമലയുടെ പവിത്രതയ്ക്കു മുറിവേൽപ്പിക്കുന്ന യാതൊന്നും സംഭവിക്കുന്നില്ലെന്നുറപ്പ് വരുത്താനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട: ശബരിമലയെ സംബന്ധിച്ച സുപ്രീംകോടതി വിധി ആശ്വാസം പകരുന്നതാണെന്ന് പി. സി. ജോർജ് എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ള വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ചതോടെ ആദ്യ ഉത്തരവ് ഇല്ലാതായി. കുരുടൻ ആനയെ കണ്ടപോലെയാണ് പലരും വിധിയെ വ്യാഖ്യാനിക്കുന്നത്. വരുന്ന മണ്ഡലകാലത്ത് ആരെങ്കിലും പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചാൽ നോക്കി നിൽക്കാനാകില്ലെന്നും ജോർജ് പറഞ്ഞു.
ശബരിമല യുവതീപ്രവേശം ; സ്വാഗതാർഹമെന്നു നേതാക്കൾ
12:56 AM Nov 15, 2019 | Deepika.com