പി.എസ് ശ്രീധരൻ പിള്ള
ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജികളിൽ തീരുമാനം എടുക്കും മുന്പ് മതസ്വാതന്ത്ര്യം സംബന്ധിച്ച വിഷയങ്ങൾ ഏഴംഗ വിശാല ബെഞ്ചിലേക്ക് വിട്ട സുപ്രീംകോടതി തീരുമാനം സന്തോഷം നൽകുന്നതാണെന്ന് മിസോറം ഗവർണർ പി.എസ് ശ്രീധരൻ പിള്ള.
ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ വിധിക്കെതിരായ ആഹ്വാനവുമായി ആദ്യം തന്നെ രംഗത്തെത്തിയിരുന്നു. വിശ്വാസം സംരക്ഷിക്കപ്പെടും എന്ന് ഉറപ്പായി. വിഷയത്തിൽ രാഷ്ട്രീയ അഭിപ്രായം പറയാൻ ഇല്ലെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമല ആചാര സംരക്ഷണത്തിന് ആദ്യമായി സമരത്തിന് ഇറങ്ങിയ ആളെന്ന നിലയിൽ തീഷ്ണമായ അനുഭവങ്ങളുണ്ട്. അന്ന് പറഞ്ഞതിന്റെ പേരിൽ കോടതിയലക്ഷ്യം വരെ ആരോപിച്ചവരുണ്ട്. ബാർ കൗണ്സിൽ അംഗത്വം റദ്ദ് ചെയ്യാൻ വരെ കേസ് കൊടുത്തു. എന്തിനായിരുന്നു ഈ വിവാദം എന്ന് ആത്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
കെ. സി വേണുഗോപാൽ
ശബരിമല വിധി പുനപരിശോധിക്കാൻ ഏഴംഗ ഭരണഘടനാബെഞ്ചിനു വിട്ട സുപ്രീംകോടതിയുടെ തീരുമാനത്തെ മാനിക്കുന്നുവെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ശബരിമല സംബന്ധിച്ചു നേരത്തെ പുറപ്പെടുവിച്ച വിധി ലിംഗഭേദമെന്യേ വിശ്വാസികളിലുണ്ടാക്കിയ വേദനയും ആശങ്കകളും സുപ്രീം കോടതിക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നു അനുമാനിക്കാവുന്ന സാഹചര്യമാണ്.
അന്തിമ വിധി ഇക്കാര്യത്തിൽ ഇനിയും ഉണ്ടാകാത്ത സ്ഥിതിക്ക് സംസ്ഥാന സർക്കാരാണ് ഇനി പക്വതയോടും ജാഗ്രതയോടെയുമുള്ള നിലപാട് സ്വീകരിക്കേണ്ടതെന്നും ശബരിമലയുടെ കാര്യത്തിൽ സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി പുനപരിശോധിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിധിക്കു മുന്പേയുണ്ടായിരുന്ന സമാധാന അന്തരീക്ഷം അവിടെ പുനസ്ഥാപിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാർ നിറവേറ്റണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
വി. മുരളീധരൻ
ശബരിമല യുവതീ പ്രവേശന വിധി സുപ്രീംകോടതിയുടെ വിശാല ഭരണഘടനാ ബെഞ്ചിന് പുനഃപരിശോധനയ്ക്ക് വിട്ടതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരൻ. വിശ്വാസികളുടെ വിജയമാണിത്. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാരങ്ങളുണ്ട്. സ്റ്റേ ഒരു സാങ്കേതിക പ്രശ്നം മാത്രമാണ്. എന്നാൽ, വിധിയുടെ അന്തസത്ത സംസ്ഥാന സർക്കാർ മനസിലാക്കണം.
ഏഴംഗ ബെഞ്ചിന്റെ വിധി വരും വരെ ശബരിമലയിലെ ആചാരം നിലനിർത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. വിധി നടപ്പിലാക്കുന്നു എന്ന് പറഞ്ഞ് അരാജക വാദികളെ കയറ്റി വിശ്വാസത്തെ അട്ടിമറിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. പുനഃപരിശോധന വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ അത്തരം നീക്കങ്ങളിൽ നിന്ന് പിന്തിരിയണം.ശബരിമലയിലെ ആചാരം തടയാൻ ശ്രമിക്കുന്നവരെ ഭക്തർ പ്രതിരോധിച്ചാൽ ആർക്കും ഒന്നും ചെയ്യാനാവില്ല.സർക്കാരിന് അരാജകവാദികളെ കൊണ്ടുവരാം എന്ന് വിധിയിൽ പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഇനിയെങ്കിലും ഓർക്കണമെന്നും മന്ത്രി പറഞ്ഞു.
കർമസമിതി
ശബരിമലയിൽ ആചാരലംഘനത്തിന് സർക്കാർ മുതിരരുതെന്നും യുവതികൾ കയറുന്ന സാഹചര്യം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒഴിവാക്കേണ്ടത് സർക്കാരാണെന്നും കർമ്മസമിതി ദേശീയ ജനറൽ സെക്രട്ടറി എസ്.ജെ.ആർ. കുമാർ. ഭാവി കാര്യങ്ങൾ സംഘടന ആലോചിച്ച് തീരുമാനിക്കും. ശബരിമലയിൽ സർക്കാരിനും ഭരണ മുന്നണിക്കും രാഷ്ട്രീയലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ തങ്ങൾ വിശ്വാസികൾക്ക് എതിരല്ലെന്ന് അവർക്ക് പിന്നീട് വീട് കയറി പറയേണ്ടി വന്നു. ഈ അനുഭവം ഉള്ളതിനാൽ പ്രശ്നങ്ങൾ ഇനിയും സർക്കാർ സങ്കീർണമാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മറിച്ചാണെങ്കിൽ അതിനനുസരിച്ചുള്ള നിലപാട് കർമസമിതി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സന്തോഷം പ്രകടിപ്പിച്ച് നേതാക്കൾ, സർക്കാരിനു മുന്നറിയിപ്പുമായി കർമസമിതി
12:56 AM Nov 15, 2019 | Deepika.com